Sunday, November 22, 2015

തടവറവാസത്തിന്‍റെ കാലം ഞാനെണ്ണിനോക്കി......
ആരൊ,പടി.യിറങ്ങിപോകുന്നതിന്‍നിഴല്‍,
എന്‍റെ പുല്‍മേടിലൂടെ നീണ്ട് നിന്നരികിലെത്തുന്നു.
നീ ഏകാന്തമൊരൊറ്റത്തുരുത്ത്പോലെ,
മഞ്ഞുകണങ്ങളില്‍ തിളങ്ങി,ഒരു മുത്തിലൊളിച്ചിരിക്കുന്നു.
എന്‍റെ തടവറയുടെ ആകാശമാണ് നീയെന്നു ഞാനറിഞ്ഞു.
നിന്നിലൂടെ ഒഴുകിപോയ എന്‍റെ ജീവിതം
പടവുകള്‍ താണ്ടി,താഴ്വരയിലവസാനിച്ചു.
എന്‍റെ തടവറ
അതിന്‍റെ അതിരില്ലാത്ത മാംസംകൊണ്ടെന്നെ
പൊതിഞ്ഞ് സൂക്ഷിക്കുന്നു.
അതിന്‍റെ മഞ്ഞവെളിച്ചം സൂര്യനെപോലെ
എന്‍റെ അരുകിലെത്തുന്നു.
എന്‍റെ രക്തത്തില്‍ കൂടിയൊഴുകി
ധമനികളില്‍ പൊട്ടിച്ചിതറി,
എന്‍റെ ആകാരമാകെ പൊട്ടിവിരിഞ്ഞിറങ്ങുന്നു.
ആവാസത്തിന്‍റെ നോവുകളില്‍
എന്‍റെ ചര്‍മ്മം ഉറയൂരിയൂരി
പുതുക്കപ്പെടുന്പോളെല്ലാം
തടവറയെന്നിലേക്ക് ആഴ്ന്നാഴ്ന്ന് മുഴുകുന്നത് ഞാനറിയുന്നു.
രതിയുടെയും മോഹത്തിന്‍റെയും
മരണത്തിന്‍റെയും പദങ്ങളെനിക്കുനീ വെച്ചുനീട്ടുന്നു.
നിന്നില്‍ മുഴുകുന്നതേ മോക്ഷമെന്ന് നീ പറയുന്പോഴെല്ലാം,
ഞാനറിയുന്നു,നീ എന്നില്‍ മുഴുകി ശമിക്കുന്നു
എന്നും എന്നെന്നും.
എന്‍റെയീയുടല്‍ നിനക്കൊരു പരാദ ജീവിതം പകരുന്നു.
ഓ.....
എന്നെകുടിച്ചുകുടിച്ച്
നിനക്ക് മത്തടിച്ചിരിക്കുന്നു.
നിന്‍റെ കണ്ണുകളില്‍
കനത്ത് തൂങ്ങുന്നു,ചന്ദ്രന്‍.....
ഞാനും നീയുമെന്ന സത്യം
അതെന്നവസാനിക്കും......
നിന്നിലോ,
ഞാനെന്നിലോ,.......
അവസാനം നാമിത് അവസാനിപ്പിക്കുക
എങ്ങിനെയാവും........