Tuesday, January 24, 2017

ജെല്ലിക്കെട്ട്
^^^^^^^^^^^^
ഭിത്തിമേലൊരു കാളത്തലപൊട്ടിച്ചിരിക്കുന്നു.
അതിന്‍റെ വളര്‍കൊമ്പില്‍ നിന്‍ ഹൃദയം കൊരുക്കുക.
ഇറ്റിറ്റുവീഴും മണിമുത്തുപോല്‍ ചുടചോര
അതിന്‍റെ ചുവട്ടില്‍ നീ മലര്‍ന്നു കിടക്കുന്നു.
ശവദാഹശയനത്തിനൊരുങ്ങി കിടക്കുന്നു.
ഘടികാരമിരൊണ്ടൊരു ലോഹത്തുണ്ടിനാല്‍മുട്ടി
അത്യുച്ചം മരണത്തിന്‍ വായ്ത്താരിമുഴക്കുന്നു.
ഒരു നീലപ്പട്ടുകൊണ്ടുടല്‍ നീ പൊതിയുന്നു.
നിന്നിലെ മൃഗത്തിന്‍റെ ചര്‍മ്മം നീ മറയ്ക്കുന്നു.
പിന്നിലോ,കിനാവിന്‍റെ വാതില്‍തുറന്നകത്തേക്ക്
ഖിന്നരൂപികളായ ആത്മാക്കളിറങ്ങുന്നു.
മൂകരായവര്‍ ചുറ്റി നടക്കുന്നകായിയില്‍
ആംഗ്യങ്ങളിളക്കി ,കാറ്റിനൊത്തവര്‍ ചരിക്കുന്നു.
നിന്‍റെ പോരാട്ടത്തിന്‍ കാളപ്പോര്‍മണം പിടി-
ച്ചെത്തുന്നു മുറിക്കുള്ളില്‍ ഭിന്നദേശീയര്‍ ,ജിപ്സികള്‍ ,പഥികന്മാര്‍ .
അലറിച്ചിരിക്കുന്നുണ്ടകലെ പാറകള്‍ തകര്‍ക്കുന്ന
കൂടവുമായിട്ടൊരാള്‍ ഭ്രാന്തമാം ആവേഗത്തില്‍ .
വന്നകപ്പെട്ടുപോയ സത്രവാതിലില്‍ തട്ടി
നിന്നുപോയിവരുടെ ജീവിതപ്രയാണവും.
ഇത്തിരിചോരതുപ്പി പെട്ടുപോകുന്നതിന്‍മുന്നേ
അക്രമിക്കേണമെന്‍റെ ജീവന്‍റെ അതിരുകള്‍ .
കൂറ്റനാം കാളേ വരൂ.....
നിന്‍മുരുക്കെല്ലില്‍ കോര്‍ത്ത കൈകൊണ്ടു
ഞാന്‍ കടക്കട്ടെ മടുപ്പിന്നതിരുകള്‍ ...
നിന്‍വളര്‍കൊമ്പിന്‍ തുളവീണനെഞ്ചകം കൊണ്ട്
തുറന്നുവെക്കട്ടേ
ഞാനെന്‍ അടഞ്ഞോരധ്യായത്തെ.

Monday, January 16, 2017


Friday, January 13, 2017

മറ്റൊരു ലോകത്തേക്കൊരു ടിക്കറ്റ്

മറ്റൊരു ലോകത്തേക്കുള്ള ടിക്കറ്റ്
----------------------------------------
അറകള്‍ക്കുള്ളില്‍‌ ഒരായിരം കുഞ്ഞുകുഞ്ഞറകള്‍ ........തേന്‍ കൂട് പോലെ ഈ കാര്യാലയം.സെന്‍ട്രിയുടെ തിരശ്ചീനമായ നോട്ടം മു
തല്‍ തലകീഴായി നടക്കുവാന്‍ നിങ്ങളെ പഠിപ്പിക്കുന്ന മിനുത്തു തെന്നുന്ന ഈ തറവരെ എല്ലാത്തിലും ഉണ്ട് കൃത്യതയുള്ള പ്ളാനിംഗ്.
ഇതിന്‍റെ ധൂസരമായ നിറം...മെറ്റാലിക് ഫിനിഷിംഗ്. ....സമചതുരാ കൃതി
......നിങ്ങള്‍ ഒരു പെട്ടിയുടെ മുന്നിലാണ് നില്ക്കുന്നത്. ..ശീതീകരണികളു ടെ വെന്‍റിലേറ്ററുകള്‍ മൂളുന്നു....വലിയൊരു തേനീച്ചയെ പോലെ.. .ഇതിന്‍റെ വാതില്‍ തുറന്ന് നിങ്ങളുള്ളില്‍ പ്രവേശിക്കുന്ന നിമിഷം നിങ്ങളും ഒരു തേനീച്ചയായി മാറുന്നു.തേനറകളിലേക്ക് തുഴഞ്ഞു നീങ്ങുന്ന വഴികളില്‍ നിങ്ങളും എത്തപ്പെടുന്നു.ഇതിന്‍റെ ശാന്തമായ ഒന്നും തന്നെ പറയുവാനില്ലാത്ത മെറ്റാലിക് നിറം നിങ്ങളെ ആത്മാവ് വരെ പൊതിയുന്നു.അറിയാതെ ഒരു മൂളക്കം നിങ്ങളില്‍ നിന്നും പുറപ്പെടുകയായി.ബീപ് ...ബീപ്.....കൃത്യമിട്ട ഇടവേളകളില്‍ അതു കേട്ട് നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നു.യൂ ആര്‍ അണ്ടര്‍ ഇലക്ടേരോണിക് സര്‍വ്വീലന്‍സ് .....ഒരു കറുത്ത ചതുരത്തകിടില്‍ തുങ്ങിയാടുന്നു.....അവര്‍ കാമറയെന്നു പ്രയോഗിക്കാത്തതെന്ത്.....യൂ ആര്‍ അണ്ടര്‍ ഇലക്ട്രോണിക് ........
നിങ്ങള്‍ വരിനിക്കുന്നു.വരിയില്‍ അവസാനം....മുന്നില്‍ നില്‍ക്കുന്നവരുടെ നിശ്ശബ്ദതയില്‍ നിന്നും തുടങ്ങുന്ന മറ്റൊരു വരിയുടെ കൂടി അവസാനത്തിലാണ് നീ.....നിശ്ശബ്ദത ഒന്നാമനില്‍ നിന്നും തുടങ്ങുന്നു....രണ്ടാമനിലേക്ക് ....പിന്നെ മൂന്നാമന്‍ ......പകരുന്നു.....ക്രമം തെറ്റാത്ത ഒരു നിശ്ശബ്ദതയുടെ അവസാനത്തെ വരിയിലാണ് നിങ്ങള്‍ .....
നിങ്ങളെ സ്വീകരിക്കുന്നതിന് കൌണ്ടറില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി.....അവള്‍ ചിരിക്കുന്നില്ല.....ചിരി നിശ്ശബ്ദതയെ ഭഞ്ജി ക്കുമെന്ന് അവള്‍ ഭയപ്പെടുന്നു....."പക്ഷേ നിങ്ങള്‍ താമസിച്ചുപോയി.
12.45....ഇപ്പോള്‍ 1.05ഉം "....നിങ്ങള്‍ അവളുടെ മുന്നില്‍ കെഞ്ചുന്നു... 
താണുവീണപേക്ഷിക്കുന്നു......അവളതെല്ലാം ക്ഷമയോടെ കേള്‍ക്കുന്നു.....ഒടുവില്‍ പറയുന്നു...പക്ഷേ നിവൃത്തിയില്ല.....ടോക്കണ്‍ സമയം കഴിഞ്ഞാല്‍ തരുന്നതല്ല......വീണ്ടും നിങ്ങളുടെ കെഞ്ചല്‍ ..ഒടുവില്‍ അവള്‍ അതു സ്വീകരിച്ച മട്ട് കാണിക്കുന്നു...." ഇല്ല ...നിങ്ങളൊന്നു പ്രതീക്ഷിക്കണ്ട.....അടുത്ത വരിയില്‍ നില്ക്കൂ.....ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല....
മുമ്പില്‍ .നില്‍ക്കുന്നവരോട് ഒന്നു പറഞ്ഞെങ്കിലോ എന്നു നിങ്ങള്‍ ചിന്തിക്കന്നു....പക്ഷേ നിശ്ശബ്ദതയുടെ നിയമം നിങ്ങളെ ഭരിക്കുന്നു.സ്വയം പിന്‍മാറുന്നു....വരിയില്‍ തുടരുവാന്1 തീരുമാനിക്കു ന്നു ... നിങ്ങള്‍ വീടിനെ കുറിച്ച് ചിന്തിക്കുന്നു.....അതെത്ര സുന്ദരമാണെ ന്നോര്‍ക്കുന്നത് ഇപ്പോള്‍ മൂന്നാമത്തെ തവണയാണ്... കുട്ടികളുടെ ഒച്ച വഴക്കിടല്‍ ശബ്ദത്തെ ഭയപ്പെടുന്ന നിസംഗമായ നിമിഷങ്ങള്‍ ..പെട്ടന്ന് മേല്‍ക്കൂരയുടെ മീതെ പറന്നു പോകുന്ന ഏതൊ കിളിയുടെ കുസൃതിനിറഞ്ഞ പറക്കലിന്‍റെ ചിറകടിയൊച്ച.....ഒത്തിര ദൂരെ നിന്നും കേള്‍ക്കുന്ന ബലിക്കാക്കയുടേയും ഉപ്പന്‍റെയും കരച്ചില്‍ ..രാത്രികളില്‍ കരയുന്ന മരപ്പട്ടി..... ഓര്‍ത്തെടുക്കാവുന്നതെല്ലാം ഒറ്റശ്വാസത്തില്‍ ഓര്‍ത്തെടുക്കാന്‍ നീ തുടങ്ങുന്നു....അവസാന ശ്വാസത്തെ ആഞ്ഞെടുക്കുന്ന നെഞ്ചു പോലെ.....മഞ്ഞനിറം ...ആകാശത്തിന്‍റെ നീല.....നിങ്ങളുടെ മകളുടെ വര്‍ണ്ണക്കുപ്പായം.....വണ്ടിയുടെ ചുവന്നു തുടുത്ത നിറം......
ഓര്‍മ്മകളുടെ അവസാനം നിങ്ങള്‍ ഊതനിറമുള്ള കു പ്പായക്കാരിയുടെ മുന്നിലെത്തുന്നു.അവള്‍ ജോലിയുടെ(നിശ്ശബ്ദതയുടെ) പിരിമുറുക്കത്തെ പതുക്കെ ഒന്നയച്ചു വിടുകയാണ്,,,,,അവസാനത്തെ ആളുടെ നേരെ അവളുടെ കണ്ണുകള്‍ തിരിയുന്നു....അവളുടെ നോട്ടം മലയുടെ മുകളില്‍ നിന്നും ചാടുന്ന വെള്ളച്ചാട്ടം എന്നപോലെ അവളില്‍ നിന്നും പുറപ്പെടുന്നുഒരു ചെറുജീവിയെ കാണുന്ന കൌതുകത്തോടെ അവള്‍ നിങ്ങളെ തുണക്കുന്നു...നിങ്ങളുടെ പ്രാണകോശത്തിലൂടെ ആശ്വാസത്തിന്‍റെ ഒരു കുളിര്‍ കാറ്റൊഴുകുന്നു.തണുത്ത വായൂ ശ്വാസകോശത്തിന്‍റെ ചുട്ടുപഴുത്ത കുഴലുകളിലൂടെ ഒഴുകുന്നിന്‍റെ ആശ്വാസം ഒരു ചെറുപുഞ്ചിരി നിങ്ങളില്‍ വിരിയിക്കുന്നു....അവള്‍ എലിയും പൂച്ചയും കളിക്കുവാന്‍ തീരുമാനമെടുക്കുന്നു....ഒരു കുസൃതി ചിരിയുടെ മൂര്‍ച്ചയുള്ളതെല്ലാം അവളുടെ കണ്ണുകളിലേക്ക് ആഴത്തിലൊളിക്കന്നു.......കടലാസുകള്‍ തരൂ......അവളുടെ നീട്ടിയ കൈകളിലേക്ക് നിങ്ങള്‍ കടലാസുകള്‍ കൊടുക്കുന്നു...അവള്‍ അപേക്ഷയിലെ സമയം നോക്കുന്നു....12.45....നിങ്ങള്‍ വീണ്ടും അപേക്ഷിക്കാന്‍ തുടങ്ങുന്നു.....അവള്‍ രേഖകള്‍ പരിശോധിക്കുന്നു. കൂടുതല്‍ രേഖകള്‍ക്കായി ചോദിക്കുന്നു.തിടുക്കപ്പെടുത്തുന്നു....കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ....കളി ആരംഭിച്ചു കഴിഞ്ഞെന്നു നിങ്ങളറിയുന്നു....അവള്‍ പറയുന്നു....അകത്തേക്ക് പോയ് കൊള്ളുക...അകത്ത് ഇടത്തേയറ്റത്ത് മാഡം ഇരിപ്പുണ്ട്...പോയി കാണുക.....പെട്ടന്നു വരണം.......നിങ്ങള്‍ വെറുതിപിടിച്ചോടുന്നു...വാതിലുകള്‍ നിങ്ങളെ തടയുന്നു....അവളെഴുന്നേല്‍ക്കുന്നു....ഞാന്‍ തുറന്നു തരാം.....വീണ്ടും ചെറിയ അറകല്‍ ....................തേനീച്ചകള്‍ ......മൂളക്കം......ഒത്തിരി ഒത്തിര അറകള്‍ ......തെന്നുന്ന തറകള്‍ അവയെന്നാം നിങ്ങള്‍ തരണം ചെയ്യുന്നു....മാഡത്തിനു മുന്നിലേക്കെത്തുന്നു.....വീണ്ടും കെഞ്ചല്‍ നിവേദനം....മാഡം ഒപ്പുവെക്കുന്നു......വീണ്ടും നിങ്ങള്‍ വാതിലുകളുടെ പ്രശ്നത്തിനു മുന്നിലെത്തുന്നു.....ആരോ നിങ്ങള്‍ക്ക് വാതില്‍ തുറന്നു തരുന്നു.പുറത്ത് അവള്‍ നിങ്ങളെ കാത്തിരിക്കുന്നു.അവളുടെ കൂട്ടുകാരി ഊണുകഴിക്കാന്‍ പോയിരിക്കുന്നു,വീണ്ടും അവളുടെ കണ്ണുകളില്‍ എലിയും പൂച്ചയും കളിക്കുവാനുള്ള ആഗ്രഹം തിളങ്ങുന്നു.തെന്നുന്ന തറയിലൂടെയുള്ള നിങ്ങളുടെ നടത്തം അവള്‍ നോക്കി കാണുന്നു.വീഴാതിക്കുവാന്‍ ശ്രമിച്ച് നൂല്‍പ്പാലത്തിലൂടെ കടക്കുന്ന നിങ്ങള്‍‍ ........വേഗം....വേഗം.....നിങ്ങള്‍ വായവിലൂടെ തുഴഞ്ഞ് അവളുടെ അടുത്തെത്തുന്നു.ഇതാ ഇവയുടെ കോപ്പികളെടുത്തു വരൂ....വേഗം വേണം....നിങ്ങള്‍ വീണ്ടും തിടുക്കപ്പെടുന്നു....ലക്ഷ്യമെത്തുന്നു....തിരികെ അവളുടെ അടുത്തേക്ക്
അവളൊരു ടോക്കണ്‍ തരുന്നു....വീണ്ടു വാതിലുകളുടെ പ്രശ്നം ഉദി ക്കു ന്നു.മറ്റൊരാളുടെ റോള്‍ അവള്‍ സ്വയം ഏറ്റെടുക്കുന്നു.ടോക്കണ്‍ ഒരു 
സ്കാനറിന്‍റെ ചുവന്നകണ്ണുകള്‍ക്കുമുന്നി്‍ കാണിക്കുന്നു.വീണ്ടു വാതില്‍ തുറക്കപ്പെടുന്നു....വീണ്ടും തേനറകളുടെ മുന്നില്‍....നിരത്തിയിട്ട കസേരകളുടെ മുന്നില്‍ നീ ഇരിക്കുന്നു.അല്പനേരത്തേക്ക് വിശ്രാന്തി നിറഞ്ഞ ശൂന്യതയുടെ പരിലാളനം....അശരീരി പോലൊരു ശബ്ദം നിന്നെ പേരുചൊല്ലി വിളിക്കുന്നു.....വിളികേട്ട ഭാഗത്തേക്ക് നീ പോകുന്നു....വഴുതിവഴുതി നീ ബി 5എന്ന തേനറയിലെത്തുന്നു...ഇരുനിറമുള്ള കര്‍ക്കശക്കാരിയായ സുന്ദരി നിങ്ങളോട് ഇരിക്കുവാന്‍ പറയുന്നു.അവളുടെ അടുത്ത് മേശക്കരികിലുള്ള കസേരയില്‍ നിങ്ങളിരിക്കുന്നു.അങ്ങോട്ട് നീങ്ങി ആ കസേരയില്‍ ഇരിക്കൂ....വലിക്കരുത്.....നീ ദുരെക്ക് മാറിയിരിക്കുന്നു....കാമറയുടെ കണ്ണുകലിലൂടെ നീ നിന്നെ അടുത്തുള്ള കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു കാണുന്നു.മുഖം നേരെ പിടിക്കു.....ചരിക്കരുത്.....അത്രയ്ക്ക് വേണ്ട....കുറ
ച്ചു കൂടെനേരെ.....നിങ്ങളുടെ പടം പിടിക്കപ്പെടുന്നു.ഇനി ഈ കസേരയിലേക്ക് ഇരിക്കു....നിങ്ങലടുത്ത കസേരയിലേക്ക് നീങ്ങിയിരിക്കുന്നു.നിങ്ങലോട് രേഖകള്‍ നല്‍കുവാനായി അവള്‍ പറയുന്നു...നിങ്ങളുടെ ്പേക്ഷയിലെ വിവരങ്ങള്‍ വേഗത്തിലവള്‍ കമ്പ്യട്ടറിലേക്ക് ഫീഡ് ചെയ്യുന്നു.....എഴുന്നേല്‍ക്ക്.......അവള്‍ അജ്ഞാപിക്കുന്നു....നിങ്ങലൊരുതരം പകപ്പോടെ എഴുന്നേറ്റ് നില്‍ക്കുന്നു.കൈവിരലുകള്‍ അവള്‍ ചൂണ്ടി കാണിച്ച ഗ്ലാസിനു മുകളില്‍ വയ്ക്കുന്നു....ഗ്ളാസിന്‍റെ പ്രതലത്തില്‍ മെഴുക്കുപോലെ പതിഞ്ഞിരി ക്കുന്ന പലരുടെ വിരല്‍ പാടുകളിലേക്ക് നിങ്ങള്‍നോക്കുന്നു ...യന്ത്ര ത്തിന് മുന്നില്‍ കൈകള്‍ വെക്കേണ്ടെതെങ്ങനെയെന്നു ചിത്രീകരിച്ചിരിക്കുന്നതിലേക്ക് നിങ്ങള്‍ നോക്കുന്നു....വിരലുകളും തള്ളവിരലും അവള്‍ പറഞ്ഞതു പ്രകാരം അതിന്മേല്‍ നീ വെക്കുന്നു. നട പടികള്‍ പൂര്‍ത്തിയായതായി അവളറിയിക്കുന്നു....ബി1 എന്ന അറയിലേക്ക പൊയ്ക്കൊള്ളുവാന്‍ നിനക്ക് നിര്‍ദ്ദേശം ലഭിക്കുന്നു.

ബി1 എന്ന അറയുടെ മുന്നില്‍ നീ നില്‍ക്കുന്നതായി കാണപ്പെടുന്നു.നിന്നോടിരിക്കുവാന്‍ തടിച്ച് പ്രായം ചെന്ന സ്ത്രീ ആവ ശ്യപ്പെടുന്നു...അവരുടെ മുന്നിലിരിക്കുന്ന നീ....അവര്‍ നിങ്ങളെ ചുഴിഞ്ഞ് നോക്കുന്നു....നിന്‍റെ കള്ളത്തരമെല്ലാം ഇപ്പോള്‍ പൊളിയും മോനേ.....അവരുടെ മുഖം പറയുന്നു....ഇത്രനേരം നിലനിന്ന നിശ്ശബ്ദതയുടെ ശബ്ദമില്ലാത്ത നീയമം മരിക്കുന്നു.പകരം ഉച്ചത്തില്‍ നിന്നെ ഭീതിപ്പെടുത്തുവാന്‍ പോന്ന ഉച്ചത്തില്‍ സംസാരം കേള്‍ക്കുന്നു .അപവാദം പറച്ചിലുകളുടെ കൊച്ചുവര്‍ത്തമാനങ്ങളുടെ പരിഹാസച്ചിരി യുടെ ......നിഷ്കരുണമായ ഉഷ്ണപ്രവാഹം ഉടലെടുക്കുന്നു.ഭയം സംശയം ഉത്കണ്ഠ എന്നിവയുടെ നഗ്നമായ പ്രകാശനം ഉണ്ടാവുന്നു.ഒടുവില്‍ പിന്‍പുറത്തുള്ള മറ്റൊരു വാതിലിലൂടെ നീ പുറത്തേക്ക് എറിയപ്പെടുന്നു....ആ വലിയ ചതുരപ്പെട്ടിയുടെ മറ്റേതോ ഒരു പുറത്ത് നിന്നും നിങ്ങള്‍ എന്നോ ഒരിക്കലാരംഭിച്ച യാത്ര അവിടെ അവസാനിക്കുന്നു.ഒപ്പം യാത്രയുടെ ആരംഭത്തില്‍ നിങ്ങളുണ്ടായിരുന്ന ഗ്രാമത്തെ ,ലോകത്തെ കുറിച്ചുള്ള സ്മരണകളും തുടച്ചു നീക്കപ്പെടുന്നു 

Sunday, January 8, 2017

ആരോ ഒരാള്‍

ആരോ ഒരാള്‍

....................
ആരോ ഒരാള്‍
നിലവിളിക്കുന്നുണ്ടീ
ജലധാര
യന്ത്രത്തിനുള്ളില്‍ .
പറയുവാനാവതില്ലെനി-
ക്കെങ്കിലും
ആരോ
നിലവിളിക്കു
ന്നുണ്ടിതിനുള്ളില്‍ .

ആവുന്നതില്ലെനി-
ക്കൊട്ടും
പറയുവാന്‍
ജലശീകരത്തിന്‍റെ
മുനയില്‍
കുരുങ്ങിയ വാക്കുകള്‍
പെയ്തുതീരാ
കണ്ണീരോതുന്ന വേദന

ജലധാരയില്‍
നീരേറ്റുനിക്കവേ
ഏതോ
നിലവിളി
നെഞ്ചില്‍ കുറുകുന്നു
ഏതോ
കണ്ണീരൊഴുകുന്നു
ഉടലിന്‍റെ നീറ്റത്തില്‍ .

ആരോ
പിടയുന്നുണ്ടെ-
ന്തോ പറയുവാന്‍ .
ആരോ
തുടിക്കുന്നു-
ണ്ടൊന്നു വിളിക്കുവാന്‍ .
നെഞ്ചുകീറി
പുറപ്പെടാനാവാതെ
ഏതോ വിലാപം
ചുഴന്നെടുക്കുന്നെന്നെ.

ഭൂമിതന്‍ ‍അന്തരാളത്തില്‍ കുടുങ്ങിയ
ഏതോ പഴകിയ ജീവിതമായിടാം.
അല്ലെങ്കി,-
ലിന്നിന്‍റെ നോവുകള്‍ ചൊല്ലുവാന്‍
എത്തുന്ന കാറ്റിന്‍റെ നെഞ്ചകമായിടാം.
ചുട്ടുനീറുന്നു,പുളയുന്നു വേദനയെന്നേ
ചുറ്റിച്ചുഴന്നുചുഴന്നു നിന്നീടുന്നു.

എപ്പോഴും ഈ ജലധാരയേക്കുമ്പോഴെന്‍
നെഞ്ചകം വല്ലാതെ കൊട്ടും പെരുമ്പറ.

ആരോ...
ആരോ ഒരാള്‍ നിലവിളിക്കുന്നു-
ണ്ടീ ജലധാരയന്ത്രത്തിനുള്ളില്‍ .
അങ്ങ് വിദൂരത്തിലേതൊ വിടുതിയില്‍
ദുഖചക്രങ്ങള്‍ ചവുട്ടിയീ ജീവിതം
മുട്ടിനില്‍ക്കുന്നൊരു കര്‍ഷകനായിടാം.
അല്ലെങ്കിലിന്നിന്‍റെ ദുഖം മറക്കുവാന്‍
വേദനകോരിക്കുടിച്ചു മടുത്തൊരു
പാഴ്മനസ്സിന്‍റെ പഴന്തുടിയായിടാം.

കൂരിരുള്‍ കുത്തിതറക്കുന്ന കാനന
ജീവിതത്തിന്‍റെ വെളിമ്പ്രെദേശങ്ങളില്‍
സ്വന്തം ജനത്തെ കുരുതി കൊടുത്തിട്ട്
ചില്ലറത്തുട്ടിന്‍റെ മത്തില്‍ കലങ്ങിയ
നെഞ്ചിലുറയുന്ന നൊമ്പരമായിടാം.

ഉന്മത്തരാത്രികള്‍ ,ജാഗരങ്ങള്‍
പനിതുള്ളിയുറയുന്ന കോമരക്കാഴ്ചകള്‍
നഗരപഞ്ജരത്തിന്‍റെ പ്രഭയി-
ലുന്മാദത്തിന്‍ ലഹരിയിലാടുന്ന
യുവതപ്പുളപ്പുകള്‍ ..
ഒരു ജ്വരലഹരിയില്‍ നഗരനൃത്തത്തിന്‍റെ
ചടുലഭാവങ്ങള്‍ മിന്നിമായുന്നുവോ...
അവരുടെയുന്മാദ ലഹരിയില്‍ ഞെരിയുന്ന
തെരുവുകിടാവിന്‍ നേര്‍ത്ത രോദനമായിടാം.

അതുമല്ലയേതൊ
വണിക്കിന്‍റെ കൈകളില്‍
പണയപ്പെടും പ്രിയ
പ്രണയിനിയായിടാം.
ആരോ നിലവിളിക്കുന്നുണ്ടു
-വെപ്പോഴും
ഈ ജലധാര യന്ത്രത്തിനുള്ളില്‍ .
എന്തുമാവാം...
പിന്നെയാരുമാവാം
ഇന്നലെ കമ്പോളവിില്പനക്കെത്തിയ
ശൈശവം മുറ്റുന്ന കാമിനിയായിടാം

ഉച്ചവെയിലിന്‍റെ നീറ്റമകറ്റുവാന്‍
ഇത്തിരി നേരമീ ധാരയിലെത്തുമ്പോള്‍
എന്നും ഈ ജലധാരയില്‍നിന്നെന്നെ
ഏതോ കണ്ണീര്‍ കവര്‍ന്നെടുക്കാറുണ്ട്.
പെട്ടന്നു കാലില്‍ ചുറ്റിപ്പിടിച്ചെന്നെ
അന്ധയൂപങ്ങളിലൂടെ നയിക്കുന്നു.
പിന്നെ ബോധത്തിന്‍ കരയില്‍ പിടയുന്ന
സ്വര്‍ണ്ണമീനായി തിരികെ വിടുന്നെന്നെ.

ഏതോ നിലവിളി ചുറ്റിപ്പിടിച്ചെന്നെ
ഈ അന്ധകാരത്തിലൂടെന്നെയോടിക്കുന്നു.
കത്തുന്ന പ്രാണനെ നെഞ്ചേറ്റി ഞാനെന്‍റെ
നൊമ്പരപ്പാച്ചിലില്‍ എല്ലാം മറക്കുന്നു.
പിന്നൊരു സ്വര്‍ണ്ണമത്സ്യത്തിന്‍ പിടച്ചിലായ്
ഈ മണല്‍ത്തിട്ടില്‍ പിടഞ്ഞു തീരുന്നു ഞാന്‍ .