Monday, December 5, 2016

സായന്തനം.

സായന്തനം.

((((((())))))))

കടലലകളില്‍ കാതോര്‍ത്തിരിക്കവേ,
കവിതചൊല്ലുന്നു,-ഞാനലയാഴിയില്‍ ,
തിരയിളക്കുന്ന കാറ്റിന്‍റെനൊമ്പരം.
കരയിലോടങ്ങള്‍ വിശ്രമിക്കുന്നയീ
നിഴലിലേകാന്തപഥികനായെത്തി നീ.
ഓര്‍ത്തെടുക്കുന്നുവോ, നീയുടല്‍രേണുവില്‍
കൊള്ളിമീനായെരിഞ്ഞമരുന്നൊരു
നൊമ്പരത്തിന്‍റെ തീവ്രതരംഗത്തെ.
കടല്‍ക്കാറ്റുചുറ്റി നടക്കയാം ചുറ്റിലും
കത്തുമോരോ വിളക്കും കെടുത്തുവാന്‍
ഒട്ടുനേരം പൊരുതി പരാജയപ്പെട്ടുപോകുന്നി
രുളുന്നുസൂര്യനും,താമ്രകുങ്കുമം ചാലിച്ച സന്ധ്യയും..
-രക്തരേണുക്കളിലിരുളുപടര്‍ന്നപോല്‍ .
നീ വെറും കരിനിഴല്‍ രൂപമായ്
മാഞ്ഞുപോകുന്നിരുളുന്നു സന്ധ്യയില്‍ .
മധുരമോര്‍മ്മകളോര്‍ത്തെടുക്കാന്‍ ചില
പഥികതാരങ്ങളെത്തുന്ന രാത്രിയില്‍ ,
നിറനിലാവിന്‍റെ മധുവുണ്ടുപാടുന്ന രാ-
ക്കുയിലുപോലൊന്നു പാടുവാനാശയായ്
പഴയ രാഗങ്ങളോര്‍ത്തെടുക്കുന്നു നീ.
ഇരുളൊരു മരത്തണലിനു കീഴിലായ്
നിഴലുപോലെയൊളിച്ചിരുന്നീടുന്നു.
സുഗന്ധവാഹിയാകുന്നു കടലിന്‍റെ
അലകളീരാവിനേകാന്തമാത്രയില്‍ .
ഒരു ചിമിഴ് തുറക്കുന്നനന്തമാം
സുഖദനിദ്രയിലെന്നെയുറക്കുന്നു.
ഒരു ചിമിഴിലൊളിഞ്ഞിരിക്കുന്നൊരു
പുതിയലോകം തുറക്കുന്നു മുന്നിലായ്.
വിടപറയുവാന്‍ വയ്യ,മൌനത്തിന്‍റെ
പടവുകള്‍ താണ്ടി താണുപോകുന്നു ഞാന്‍
കടലലകളില്‍ സൌവ്വര്‍ണ്ണശോഭയില്‍
നീ ചടുലമുദ്രകളാടി തിമര്‍ക്കുന്നു.
നിന്‍റെ മുദ്രതന്‍ മിന്നല്‍ പിണറുകള്‍
സാന്ധ്യശോഭയില്‍ പെയ്തിറങ്ങീടുന്നു.
ചടുലമായ നിന്‍ ചുവടുകള്‍ക്കൊപ്പമെന്‍
ഉടലുചുറ്റിത്തിരിഞ്ഞകന്നീടുന്നു.
*******************************