Sunday, November 22, 2015

തടവറവാസത്തിന്‍റെ കാലം ഞാനെണ്ണിനോക്കി......
ആരൊ,പടി.യിറങ്ങിപോകുന്നതിന്‍നിഴല്‍,
എന്‍റെ പുല്‍മേടിലൂടെ നീണ്ട് നിന്നരികിലെത്തുന്നു.
നീ ഏകാന്തമൊരൊറ്റത്തുരുത്ത്പോലെ,
മഞ്ഞുകണങ്ങളില്‍ തിളങ്ങി,ഒരു മുത്തിലൊളിച്ചിരിക്കുന്നു.
എന്‍റെ തടവറയുടെ ആകാശമാണ് നീയെന്നു ഞാനറിഞ്ഞു.
നിന്നിലൂടെ ഒഴുകിപോയ എന്‍റെ ജീവിതം
പടവുകള്‍ താണ്ടി,താഴ്വരയിലവസാനിച്ചു.
എന്‍റെ തടവറ
അതിന്‍റെ അതിരില്ലാത്ത മാംസംകൊണ്ടെന്നെ
പൊതിഞ്ഞ് സൂക്ഷിക്കുന്നു.
അതിന്‍റെ മഞ്ഞവെളിച്ചം സൂര്യനെപോലെ
എന്‍റെ അരുകിലെത്തുന്നു.
എന്‍റെ രക്തത്തില്‍ കൂടിയൊഴുകി
ധമനികളില്‍ പൊട്ടിച്ചിതറി,
എന്‍റെ ആകാരമാകെ പൊട്ടിവിരിഞ്ഞിറങ്ങുന്നു.
ആവാസത്തിന്‍റെ നോവുകളില്‍
എന്‍റെ ചര്‍മ്മം ഉറയൂരിയൂരി
പുതുക്കപ്പെടുന്പോളെല്ലാം
തടവറയെന്നിലേക്ക് ആഴ്ന്നാഴ്ന്ന് മുഴുകുന്നത് ഞാനറിയുന്നു.
രതിയുടെയും മോഹത്തിന്‍റെയും
മരണത്തിന്‍റെയും പദങ്ങളെനിക്കുനീ വെച്ചുനീട്ടുന്നു.
നിന്നില്‍ മുഴുകുന്നതേ മോക്ഷമെന്ന് നീ പറയുന്പോഴെല്ലാം,
ഞാനറിയുന്നു,നീ എന്നില്‍ മുഴുകി ശമിക്കുന്നു
എന്നും എന്നെന്നും.
എന്‍റെയീയുടല്‍ നിനക്കൊരു പരാദ ജീവിതം പകരുന്നു.
ഓ.....
എന്നെകുടിച്ചുകുടിച്ച്
നിനക്ക് മത്തടിച്ചിരിക്കുന്നു.
നിന്‍റെ കണ്ണുകളില്‍
കനത്ത് തൂങ്ങുന്നു,ചന്ദ്രന്‍.....
ഞാനും നീയുമെന്ന സത്യം
അതെന്നവസാനിക്കും......
നിന്നിലോ,
ഞാനെന്നിലോ,.......
അവസാനം നാമിത് അവസാനിപ്പിക്കുക
എങ്ങിനെയാവും........

Monday, July 13, 2015

സ്ത്രീപര്‍വ്വം

വേദന
ഇന്നലെ
എന്നിടനാഴിയിൽ വീണ
തിങ്കളിൻ രക്ത കണങ്ങൾ.
എൻ മുറിത്തടവിൻറ്റെ
ജാലകത്തിൽ മുഖം ചേർത്ത
പകൽക്കിളിക്കുഞ്ഞിൻറ്റെ രോദനം.
പാടേ വിരൽ വിടുവിച്ചസ്തമിക്കുന്ന
ഓർമ്മതൻ ശാന്തപ്രകാശം.
അവസാനമായ് നിൻ മുഖമൊന്നോർക്കുവാൻ
ഞാനീ നിലക്കണ്ണാടിമുന്നിൽ
നഗ്നയാവുന്നു.
നിൻറ്റെ വിരലുകൾ
ഉഴുതുമറിച്ചിട്ട
എൻറ്റെ മാറിടത്തിലെ
ശാദ്വലഭൂമിക.
നിൻറ്റെ കൺരശ്മികൾ തല്ലിക്കെടുത്തിയ അല്ലിമലരുകൾ
നിൻ വായ ദുർഗന്ധ മലിനമായ് മാറ്റിയ
അധരപുടങ്ങൾ,കവീൾത്തടം,
സ്നേഹചൂംബനമേശാതെ
വറ്റിവരണ്ട നെറ്റിത്തടം,
പരുഷമായ് നിൻറ്റെ കലപ്പത്തുണ്ടിനാൽ
ഛേദിച്ച ഇന്ദ്രീയനൊമ്പരം.
എന്നോട്തന്നെ കലഹിച്ച്
ഞാൻ തിരിയുമ്പോൾ,
നീ അഴിച്ചിട്ട വിടലച്ചിരിയുടെ
പരിഹാസ വാക്കുകൾ.
എൻ ചലനങ്ങളിൽ
നൊന്തു പിടയുമ്പോൾ,
നിൻറ്റെ വക്രോക്ക്തികൾ.
എങ്കിലും
നീ എനിക്കെന്നും
ഞാൻ നിനക്കെന്നും
എന്നോ മറന്നുവെച്ച ഓർമ്മകൾ.
ശപ്തമാണീയുടലെന്നു ഖണ്ഡിക്കുവാൻ
ഛേദതലങ്ങള,ളന്നു കുറിക്കുവാൻ....
വയ്യ.....ഞാൻ മാത്രമല്ലിനി ഭൂമിയിൽ
വന്നു പിറക്കേണ്ടൊരായിരം പെണ്മകൾ.
ആകയാൽ.....
പോക സഖേ നീ
മാറാലകെട്ടിയ ചന്ദ്രപ്രഭയിലേക്ക്......
പാതിരാവിൻറ്റെ നിലാവിലേക്ക്........
ഇറങ്ങിപോകുന്നവളെ
രുദിരചന്ദ്രൻറ്റെ മേഘത്തുണ്ടുകൾ തിന്നുന്നവളെ
ഏകാന്തതയുടെ
രക്തം വീണ മുറിയിലാണെൻറ്റെ വാസം.
ഇന്നലെ ഞാനവനെ കൊന്നു.
ജഡം വലിച്ചിഴച്ച്
എൻറ്റെ തലയിണക്കീഴിലിട്ടിട്ടുണ്ട്.
ജീവിതത്തിൻറ്റെ വിഷം കുടിച്ച്
എനിക്ക് മത്തടിച്ചിരിക്കുന്നു.
ഇരുണ്ട രാത്രിയുടെ വാതിൽ തുറന്ന്
ഞാനവനെ പുറത്തേക്കെറിയും.
മഴയുടെ നാരുകൾ കൊണ്ടും
തുഷാരം കൊണ്ടും
ഞാനവനെ അലങ്കരിക്കും.
അവൻറ്റെ ജഡത്തിന് കാവലിരിക്കും.
എൻറ്റെ സിരകളിലൂടൊഴുകുന്ന
വിഷ പദാർത്ഥങ്ങളുടെ അരുവീയീൽ
ഞാനവൻറ്റെ മുഖം കഴുകിയെടുക്കും.
എൻറ്റെ മടിയിലെ തുറസ്സായ വേദനയിൽ
ഞാനവനെ ഒളിപ്പിക്കും.
ഞാൻ കുടിച്ചിരിക്കുന്നൂ;
കയ്പ്പുളള ജീവിത വിഷം.
എൻറ്റെ വേരുകളിൽ
അവനുളള വിഷം ഞാൻ കരുതി.
എൻറ്റെ ദീർഘ ചുംബനങ്ങളിൽ..
അവൻറ്റെ മരണം ഞാൻ കൊരുത്തു
ശവദാഹ പേടകത്തിൽ എനിക്കൊന്നുറങ്ങണം...
ഭ്രാന്തപദങ്ങൾ പറഞ്ഞുറഞ്ഞുതുളളി
അവൻറ്റെ ചിതയുടെ
ദാഹം മാറ്റണം.
മാസിഡോണിയൻ ഫലാൻസ്ക മുതൽ
കാക്കിസേനവരെ
എൻറ്റെ വിരൽത്തുമ്പിലെ
തേൻ നുകർന്ന് വളർന്നതാണവൻ.
അഗ്നീയാലവനെ ഞാൻ കഴുകും.
ഞാനൊരേകാധിപതിയെ ആഗ്രഹിക്കുന്നു.
എൻറ്റെ മസോക്കിയൻ അലസമാംസത്തെ
ചാട്ടവാറുകൊണ്ട് തുടിപ്പിക്കുന്ന
ഛത്രാധിപതിയെ........

മയിലാട്ടം

ശിരസ്സറുത്ത മയിലിൻറ്റെ
പീലിയാട്ടം മനസ്സാകെ.
അതിനിരുളിൽ
മയിൽപീലിച്ചോരയുടെ
കുങ്കുമം കലരുന്നു.
ഇളവെയിലിളക്കു-
ന്നെനകത്തും മയിൽപീലി.
പീലിക്കൺതുറന്നു
കണ്ടു ഞാനാകാശം
രക്തകുങ്കുമം കലർന്നതായ്.
ഇരുളിലൊരു സൂര്യൻ
എൻറ്റെ
ചോരയിൽ പിറന്നതും.

ശ്വാനദിനങ്ങള്‍

ഇടവിട്ട് പെയ്യുന്ന മഴയിലെന്‍ ദിവസങ്ങള്‍
ഒലിച്ചിറങ്ങി പോകുന്നു.
കിഴക്കേമലയുടെ ചെരിവില്‍
എന്‍റപ്പന്‍റെ കുഴിമാടത്തില്‍,
വേട്ടക്കാരുടെ കഥയുണ്ണാനിരിക്കുന്ന
കുട്ടികള്‍ക്ക് മുന്പില്‍
എന്‍റെ ജീവിതത്തിലെ ശ്വാന ദിനങ്ങള്‍
അങ്ങിനെ ആരംഭിച്ചു.
കൊലമരത്തിലേക്കിഴഞ്ഞുനീങ്ങുന്പോള്‍
ആരാച്ചാരുടെ മഴുവിനുമുന്പേ
തൊഴുകൈകൂപ്പി,
നിവര്‍ന്നു നില്ക്കണമെന്ന്,
ജന്മാന്തര സ്വപ്നം.
എല്ലാ നായ്ക്കളുടെയും കിനാവ്.
വംശത്തിന്‍റെ ചിലന്പുന്ന ചങ്ങലയൊലികള്‍
ശ്വാനനിദ്രയില്‍നിന്നും ഉണര്‍ന്ന്
മണ്‍പിറന്നവര്‍ക്കേകുന്ന
ബലിതര്‍പ്പണം.
പിന്നേ,തവിണ്ട വന്യതയ്ക്കകം
പിടയുന്ന കശേരുക്കളുടെ മുറുക്കം.
പന്തിഭോജനസുഖത്തിന്‍റെ പതുത്ത മെത്തകള്‍.
മുരള്‍ച്ചകള്‍,പൂച്ചമുറമ്മലുകള്‍.
ജീവിതം തെരുവ്നായയെപ്പോലെ അലയുന്ന
ഉച്ചഭ്രാന്തുകള്‍ക്കൊരു ശമനൌഷധം.
വചനപീയുഷം.
ഗര്‍വ്വിഷ്ടമാം ഇരുപ്പ്,
കമണ്ഡലു.
കാടുകേറി നിലവിളിക്കുന്ന വനചേതനക്കൊരു
നാട്ടുമരുന്നിന്‍റെ വിധി പ്രമാണം.
നാട്ടരങ്ങില്‍ നീട്ടിനീട്ടി വിളികൊണ്ട
പൌരപ്രമാണം.
ഞാന്‍ ശുനകനൊ,വെറും ശൌര്യമോ
അതോ സാരമേയമോ?
എനിക്ക്,പതിയെപതിയെ
ഇതൊന്നോതിത്തരുമോ?
ഒരുറക്കത്തിന്‍റെ വാഴ്വിലേക്ക്
വഴുതിവീഴുന്പോള്‍
ഞാന്‍ ആരായി മാറും.

Saturday, April 11, 2015



Sunday, April 5, 2015

ഞാന്‍ ഒരശുദ്ധാത്മാവാണ്.




ഇന്നു നീ കൂടുതല്‍ സുന്ദരനായിരിക്കുന്നു.

നിന്‍റെ ഉടലിന്‍റെ ശരശയ്യയില്‍
ഇവനെ തറച്ചു നിര്‍ത്തുക.
നിന്‍റെ കണ്ണിലെ വിഷാദം
മൊഴികളിലടരുന്ന വേദന,
ഞാനറിയാം.
പരസ്പരം പ്രവേശിക്കാനാവാത്ത
രണ്ടുണ്മകള്‍ പോലെ,
നമ്മുക്ക് പോരാടാം.
തടവറയിലെ കേളികള്‍ തുടരാം.
നീയെന്നും ,ഞാനെന്നും,
എന്നുമെന്നും തുടരുന്ന യുദ്ധം.
നമ്മുക്ക് വിദൂരങ്ങളിലേക്ക്
നമ്മുടെ ചിറകു വിരുത്താം.
ആകാശത്തേക്കാള്‍ വിശാലമായ,
പുല്‍മേടുകളിലെ വിജനത്തില്‍
നിന്നെ ഞാന്‍ വീണ്ടെടുക്കാം.
ഒരു ശിശുവിനെ പോലെ നിര്‍മ്മലനാക്കാം.
അഴിഞ്ഞടരുന്ന ഓരോ ചര്‍മ്മവും
നമ്മുക്കാത്മാവില്‍നിന്നിറുത്തെറിയാം.
ശ്ലഥ പുഷ്പങ്ങളുടെ ചതഞ്ഞമേനി
നമ്മുക്കുപേക്ഷിക്കാം.
ഇരുണ്ട പാറകളുടെ കരുത്തിനാല്‍
ശിലായുഗത്തിലെ പോരുകാരാവാം.
ഗുഹാ കവാടങ്ങളില്‍
വനകുല്യകളില്‍
പതംപറഞ്ഞൊഴുകുന്ന കാട്ടരുവികളില്‍
യുദ്ധ തന്ത്രങ്ങള്‍മെനയാം.
ഈ ലോകത്തോടുള്ള യുദ്ധം.
നിന്‍റെ മതിലുകളില്‍
പുറവാതിലുകളില്‍
തെരുവില്‍,
ഉലഞ്ഞാടി നടക്കുന്ന കൂത്തുകാരാവാം.
ലോഹത്തിന്‍റെ ചിലന്പുന്ന സംഗീതമാകാം.
സര്‍പ്പം
തെരുവിലെ കാറ്റിനെ വിളിച്ചുണര്‍ത്തുന്നു,
പൂഴിയില്‍ നിന്നും.
നമ്മുക്ക്
പൂര്‍വ്വദേശങ്ങളിലെ മഴക്കാടുകള്‍
അഭയസങ്കേതമാക്കാം.
ജിനി തോനാ നാഗിരി
ജിനാ വാങ്കട വേഹ
ഹിഡ ഹിദുഹുഡാകി
ബസികേ ലേ വാഹിരി
ഇരുണ്ട വാക്കുകള്‍ ഉരുവിട്ടു കൊള്ളുക.
ഞാന്‍ ഒരശുദ്ധാത്മാവാണ്.
എന്‍റെ ഉടലിലേക്ക് നോക്കുക.
കുത്തി വരിഞ്ഞ മുറിവു കാണുക.
ശവ നഗരിയിലൂടലഞ്ഞു നടക്കുന്ന ഞാന്‍
പുരാതന സര്‍പ്പമാണ്.
നിഗൂഢ മന്ത്രങ്ങളാല്‍ എന്‍റെ അകം നിറയുന്നു.
മനുഷ്യന്‍ വിലയ്ക്കു വാങ്ങപ്പെട്ടവന്‍.
ഞാന്‍ തുറമുഖങ്ങലിലേക്ക് ആട്ടി പായിക്കപ്പെട്ട
ദുഷ്ടാരൂപിയാണ്.
കാറ്റിനൊത്ത് ചിറകടിക്കുന്നവന്‍.
കടല്‍ പക്ഷികളുടെ സംഗീതം എന്‍റെ അകം നിറക്കുന്നു.
കപ്പല്‍ ഛേദങ്ങളുടെ തകര്‍ന്ന പായ്മരങ്ങള്‍.,
കീറിയ പതാകള്‍.
എന്‍റെ അടയാളങ്ങള്‍.
എന്‍റെ അകത്തളമാകെ
ശവങ്ങള്‍ തൂങ്ങിയാടുന്ന ഉപവനം.
എന്‍റെ പ്രണയത്തിന്
കമേലിയാ പൂക്കളുടെ മണം.
ഞാന്‍ രക്ത പ്രതികാരത്തിനൊരുങ്ങിയവന്‍
അഭയ നഗരങ്ങളിലെ ഒളിപ്പോരുകാരന്‍.
എന്‍റെ സത്തയില്‍ നിന്നും നിന്നെ ഞാന്‍ വീണ്ടെടുക്കും.
ഇരുണ്ട ഒരു ലോഹത്തുണ്ട്കൊണ്ട്
ആഭിചാര നിഗൂഢതയാല്‍
നിന്നെ ഞാന്‍ വിളിച്ചെടുക്കും.
നിന്നെ ഞാന്‍ സൃഷ്ടിക്കും.
എന്‍റെ ഹൃദയത്തിന്‍റെ ഇരുളില്‍
നിനക്ക് ഞാന്‍ രൂപം നല്‍കും.
ഞാനായിരിക്കും നിനക്ക് ദൈവം.
മൃത്യു,പ്രണയം,പ്രതികാരം,
ജീവിതത്തിന്‍റെ രസങ്ങളാല്‍
നിന്നെ ഞാനലങ്കരിക്കും.
എന്‍റെ ഹൃദയത്തിന്‍റെ ഇരുളില്‍ നിന്നും
ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി.
ഇന്നു നീ എന്‍റേതാണ്.

Saturday, January 3, 2015

യക്ഷി

അവളെ കണ്ടപ്പോള്‍
ഞാനേ ഇല്ലാതായി.
അവളുടെ ഉടല്‍ തൊട്ട ഉടലുമായ്.
അവളുടെ മുടിമണം മുറിഞ്ഞ മനസ്സുമായ്
അവളുടെ ഗന്ധത്തില്‍ വീണലിഞ്ഞ ഞാനുമായ്
അവളെവിടെയോ,?
ഞാനെവിടെയോ,?


ഞാനലയുന്നു.