Saturday, August 20, 2016

ഡി

D
..
മണ്ണടരുകള്‍ തന്നെ ,
വീണ്ടും കഥയാവുന്നു.
വായനിറക്കുന്ന
കുട്ടിക്കാല വാസനയുടെ
തീരാവിശപ്പുകള്‍
ഊരുചുറ്റി തിരികെയെത്തുന്നു.
ചുട്ടെരിഞ്ഞ മണ്ണിലൂടെ
വേരിന്‍റെ നനവ് പടവിറങ്ങുന്നു.
ആഴങ്ങളിലാരോ ,ഒളിച്ച് വെക്കുന്നു
കാട്ടാറുകളുടെ വിശുദ്ധജലം.
ജലം പ്രളയമായും
വരള്‍ച്ചയുടെ കരിനിലമായുമെത്തുന്നു.
D
ഒരു തുടക്കനാമമാണ്.
ആവസിക്കപ്പെടാത്ത ഭൂമി.
നിഴലുകള്‍പോലെ
തലയ്ക്കുമീതെ
മേഘങ്ങളൊഴുകിതീരുന്നു.
ഞാനൊരു കാട്ടാറാണെന്നത് സങ്കല്പിക്കുന്നു.
ചരല്‍ക്കല്ലുകളുടെ
കൂര്‍ത്ത ഭുജങ്ങളിലൂടെയല്ല,
കസേരകളുടെയും മേശകളുടെയും
ചതുരങ്ങളിലൂടെ
വരണ്ട കരിനിലത്തിലൂടെ
വിരല്‍ത്തുന്പിലൊന്നുതൊട്ട
മൌനം.
D
ഒരുവന്‍റെ ചിതയാണ്.
അഗ്നികൊണ്ടൊരുവളുടെ മുഖം
കൊത്തിയെടുക്കുന്നത് ഞാന്‍ കണ്ടു.
കൈയ്യിലെ പാഥേയത്തില്‍
നനയുന്ന സ്ത്രീയുടെ കണ്ണുനീര്‍ .
D
ഒരു സര്‍വ്വനാമാണ്.
എല്ലാത്തിനുമേലും കൊത്താവുന്ന ചാപ്പ.
അറവ് മാടിനെപോലെ
ആട്ടിത്തെളിച്ച്
സ്വയം വിജനഭൂവില്‍
തലയില്‍ കൈവെച്ച്
അന്യര്‍ക്കുപേക്ഷിക്കാവുന്ന
ചാവ് ജന്മം.
D
ചിലങ്ക കാലിലണിയുന്നതുപോലെ
മധുരമായ തടവറയുടെ
ശബ്ദമില്ലാത്ത വാഴ്വ്.
D
ഇരുട്ടിലൂടെ നീണ്ട്
സ്വപ്നത്തിലേക്ക് പ്രവേശിക്കുന്ന
മുറിഞ്ഞ കരങ്ങളാണ്.
വേദനയില്ലാതെ മുറിയുകയും
വേദനിപ്പിക്കാതെ കരയുകയും ചെയ്യുന്നു.

No comments:

Post a Comment