Wednesday, October 26, 2016

നീ വരൂ
ൽൽൽൽൽൽ
നീ വരൂ......
നിനക്കിഷ്ടമുള്ളപ്പോള്‍ ,
ഇതു നിന്‍റെ വീടാണ്.
നീ വരൂ....
**********
നീ വരുന്നുണ്ട്.
എപ്പോഴും.
വേദനകള്‍ നല്‍കുവാനായി മാത്രം.
നിന്‍റെ ഇഷ്ടങ്ങളുടെ
ക്രൂരമായ വേദനകള്‍ .
അതേറ്റുവാങ്ങിയേറ്റുവാങ്ങി
എന്‍റെ ഉടല്‍ .
****************
നീ വരൂ.....
ഇഷ്ടമുള്ളപ്പോള്‍
നീ വരുന്നതോ
പോകുന്നതോ
ഞാനറിയുന്നേയില്ല.
നീ പകര്‍ന്ന വേദനകളുടെ
ഇണലുകളില്‍
മുഖവും പൂഴ്ത്തി
ഇരിക്കയാണ് ഞാന്‍ .
ചോരകിനിക്കുന്ന ഇണലുകള്‍ .
***********************************
അഥവാ
നീ വരൂ.....
പ്രിയമൊന്നും പറയുവാനല്ല.
നിന്‍റെ ഇഷ്ടങ്ങളുടെ മുറിവുകള്‍
ഇനിയും എന്നില്‍ ഉണര്‍ത്തുവാന്‍ മാത്രം.
മുറിവുകളെ ഞാന്‍ സ്നേഹിക്കുന്നു.
നിന്നെ സ്നേഹിക്കുന്നുവെന്നതിനാല്‍ ,
ഞാനിപ്പഴും മുറിവുകളെ സ്നേഹിക്കുന്നു.
നീ വരൂ...
എനിക്കിനിയുമിനിയും വേദനകള്‍ തരാന്‍
നീ വരൂ....
***********
എന്നാല്‍ നീയെന്നും വരുന്നു.
ഞാനറിയുന്നില്ല.
നീ പോകുന്നതും.
ഞാന്‍ മുറിവുകളുടെ ലോകത്താണ്.
നീ പകര്‍ന്ന നൊമ്പരങ്ങളുടെ തുടക്കത്തില്‍ .
നീ വരൂ....
നിനക്കുള്ളതാണ് ഞാന്‍
നീ പകരുന്നൂ വേദനകള്‍ .
******************************
എന്‍റെ ഉടലെത്ര നിശ്ശബ്ദമാണ്.
ഏകാന്തവും.
പരാതികളും പരിഭവങ്ങളും ഇല്ലാതെ.
നീ പകരുന്ന വേദനകളുടെ വിളനിലം.
*********************************************
നീ ക്രൂരനായ കൊച്ചുകുട്ടിയാണ്.
പീളകെട്ടിയ വൃദ്ധനയനങ്ങളെ
കുത്തിമുറിച്ച് രസിക്കുന്നവന്‍ .
എങ്കിലും നീ വരൂ....
ഈ വീട് നിന്‍റേതാണ്.
****************************
നീ പകര്‍ന്ന മുറിവുകളുടെ
നക്ഷത്ര ജാലകത്തിലൂടെയാണ്
ഞാനീലോകം കാണുന്നത്.
അവയുടെ വക്കില്‍പൊടിഞ്ഞ
ചോരയിലൂടെ....
നീ വരൂ...
ഈ ഉടല്‍ നിന്റേതാണ്....
****************************
നീ പകര്‍ന്ന വേദനയുടെ ലഹരിയിലാണ് ഞാന്‍ .
നീ വരുന്നതേയറിയുന്നില്ല.
എന്നാല്‍
എന്‍റെ ലഹരി
നീയാണെന്ന്
നീ മാത്രമാണെന്ന്
നീ അറിയുന്നില്ലേ...
*************************
നീ വരൂ....
വീണ്ടും...വീണ്ടും
വേദനകള്‍ പകര്‍ന്ന്
എന്‍റെ ഉടലിന്‍റെ
ഈ നിശ്ശബ്ദത
നീ ഭഞ്ജിക്കൂ....
എന്‍റെ
ഏകാന്ത നിമിഷങ്ങളെ...
*****************************

Tuesday, October 11, 2016

പ്രിയേ....പ്രണയിനീ...

പ്രിയേ....പ്രണയിനീ...
************************
അലിഞ്ഞുനില്‍ക്കുന്ന ഒരു നിമിഷത്തിന്‍റെ 
ചതുരഖണ്ഡത്തിനുവേണ്ടി എന്‍റെ കൊതി പെരുത്തു.
വീണയുടെ ഓംങ്കാരത്തില്‍
മഴത്തുള്ളികളില്‍ പിറന്ന മധുമൊഴികളലിയുന്നപോല്‍ .
ജാനകീ നിന്‍റെ അലഞ്ഞപാദത്തില്‍
കാടുണര്‍ത്തിയ വനഗീതസ്മൃതികള്‍പോല്‍ .
ഒരുനാള്‍ പൊടുന്നനെ വനാന്തരഗര്‍ഭത്തിലെത്തവേ
നീലനിലാവിന്‍റെ തടാകമഞ്ഞുപോല്‍ .
ദൂരയാത്രാസ്മൃതികള്‍പേറിയ
കടല്‍ത്തിരയുടെ തുള്ളിച്ചപോല്‍ .
കരക്കടിഞ്ഞ വിസ്മൃതിയുടെ പായ്ക്കപ്പല്‍ .
ഖനനം ഖനനം ഖനനം
അനന്തമായ ഖനനത്തിലെ
മുത്തുകള്‍ പതിച്ചകൊട്ടാരത്തിന്‍റെ
കാവല്‍ക്കാരന്‍ .
നിഴലുകളെ പാടുകയിനിയീ
പൂനിലാവിനെ ഉണര്‍ത്തുവാന്‍ നിങ്ങളും.
തടാകത്തിലെ മഞ്ഞിനെപോറ്റുവാന്‍ ,
പുല്‍ത്തകിടിതന്‍ നീലസ്വപ്നങ്ങളെ
നക്ഷത്രങ്ങളാലലങ്കരിച്ചീടുവാന്‍ ..
മഞ്ഞുകാറ്റുമടങ്ങുന്ന സന്ധ്യയില്‍
യാത്രാമൊഴി,-യിതൊന്നടയാളപ്പെടുത്തുവിന്‍ .
നിന്‍റെ ഗദ്ഗദം കാറ്റിലൂടെന്‍റെമേല്‍
പെയ്തിടുന്നൊരീവനയാത്രയില്‍
നീ അലുക്കിട്ട നീലമേഘങ്ങളില്‍
സന്ധ്യയെത്തുന്നു,തീപിടിച്ചെന്നപോല്‍ ...
നിന്നെഞാന്‍ കാത്തിരിക്കും പടവിലായ്
ഇന്നലെയുടെ തോണി മറിഞ്ഞുപോയ്...
നീലയീ തടാകത്തിലെ പൂവുകള്‍
നിന്നെയോര്‍ത്തേ വിടരുന്നുവെന്നുഞാന്‍ .
ഇന്നളകങ്ങള്‍ മിനുക്കിയൊഴുകുമീ,
പുഴയുടെ നേര്‍ത്ത ശാഖയിലൂടെ ഞാന്‍ ..
നിന്നരികിലണഞ്ഞിടും ഓര്‍മ്മയാല്‍ ...
പിന്നെയുമ്മവെച്ചീടും തെരുതെരേ.....
പിന്നെ മഞ്ഞിന്‍കണങ്ങളാല്‍ കൈയ്യുകള്‍
ബന്ധനത്തിലെന്നാക്കി ഞാന്‍ നാട്യത്തില്‍
നിന്നരുകില്‍നിന്നോടി മറഞ്ഞിടും.....
നിന്‍റെയീ ചെറുപരിഭവം കൊണ്ടുഞാന്‍
ഉമ്മവെച്ചുറക്കീടുംമെന്‍ തപ്തസ്മൃതികളെ....
എന്‍റെ ഉണ്‍മയെ ചൂഴ്ന്നു വളരുന്ന
ദു:ഖതപ്തമാം ഓര്‍മ്മകളൊക്കെയും.
മഞ്ഞടര്‍ന്നു പതിക്കും നദിയുടെ
ദീര്‍ഘനിശ്വാസ ധാരയില്‍ ചേരണം.
വീണ്ടുമൊന്നു പിറക്കണം ഇന്നിന്‍റെ
വാദകോലാഹലങ്ങളില്‍ മുങ്ങണം.
തങ്ങളില്‍ നാം കാണുമ്പോഴൊക്കെയും
കണ്ടതില്ലെന്നു നടിച്ചകന്നീടണം.
പിന്നെയൊന്നു തിരിഞ്ഞു നിന്നീടണം
എന്നുമീ വേര്‍പാടു പരത്തുമീ
ജീവിത ദു:ഖമേകമെന്നോതണം..
രണ്ടുതുള്ളി ചവര്‍പ്പുകുടി-
ച്ചെന്തുകയ്പ്പെന്നു തരിച്ചിരുന്നീടണം.
യാത്രയായീ കരമിളക്കികാട്ടി
പിന്തിരിയാതകന്നുപോയീടണം.
തമ്മില്‍ ചേരുകയല്ല നമ്മുക്കിനി
വേര്‍പെടുകയേ ശരണമെന്നോതണം.
പിന്നെയാ നോവുപടര്‍ത്തും സ്മരണതന്‍
മുറിവിനാല്‍ തമ്മിലുമ്മവെച്ചീടണം.
ഓര്‍ക്കുകയെന്നതോര്‍മ്മയ,
-ല്ലോര്‍മ്മയാലിങ്ങനെ
വേദനിപ്പതേ സത്യമെന്നോതണം.
ഓര്‍മ്മയില്‍ തന്നെയുണ്ടായിരിക്കണം.
ഓര്‍മ്മയായ് തന്നെയുണ്ടായിരിക്കണം.......

Tuesday, October 4, 2016

ഫുട്ബോളർ

ഫുട്ബോളര്‍
^^^^^^^^^^^^^^^
കാല്‍പ്പന്തുകളിക്കാരാ...
നിന്‍റെകാല്‍വിരല്‍ കൊരുത്തിട്ട
കളിപ്പന്തിനുള്ളില്‍ കുരുങ്ങിയേ കിടക്കുന്നു
ഞാനുമെന്‍ ഹൃദയവും.
ഹൃദയവേഗങ്ങള്‍ തുടിപ്പുകള്‍ മിടിപ്പുകള്‍
എല്ലാം നിന്‍ പാദചലനത്തിനൊത്തുയരുന്നു
അമരുന്നൂ,കിതച്ചു നിന്നീടുന്നു.
ആര്‍ത്തിരമ്പുന്ന മാറക്കാനയില്‍ ,മെംഫിസില്‍
ലിയോണിലെ പുല്‍ത്തകിടിയില്‍ ജനക്കൂട്ടം
ഒറ്റയാളെന്നപോലെ അത്യച്ചമലറുന്നു.
ആര്‍ത്തിരമ്പുന്നൂ,ഞാനും ഈ ജനക്കൂട്ടവും
ചാട്ടുളികണക്കേ നിന്‍ ഇടങ്കാലനടിയൊന്ന്
ലക്ഷ്യവും ഭേദിച്ചനന്തത്തില്‍ മുട്ടീടുമ്പോള്‍ 
ഗോ....ള്‍ ഗോ,-ളെന്നെന്നാല്‍ ഗോളല്ല നിന്‍റെ ലക്ഷ്യം
ഉള്ളില്‍ നീയുരുട്ടുന്നുണ്ടൊരു വിണ്ടവിശപ്പിന്‍റെ 
ഉരുളച്ചോറിന്‍ കണ്ണീര്‍ കണവും സ്മരണയും.
നീയിറങ്ങുമ്പോള്‍ , നീലജഴ്സിയില്‍ 
കടലിരമ്പിക്കേറുന്നു കരകളില്‍ .
-ഒരു ഭീകരത്തിരപോലെ.
നീയാര്‍ത്തലയ്ക്കുന്നു,ഗാലറി നിറയെനിന്ന്
ഉച്ചത്തിലലറുന്ന നീലത്തിരപോലെ.
വിവ....പ്രിയ സഖാവേ...വിവ
വിവ...മറഡോണാ വിവ..
നിന്‍റെ കാല്‍വിരലിനെ ഉമ്മവെക്കുന്നൂ,
കാല്‍പ്പന്തിന്‍റെ ചങ്കിലെ കിന്നരിക്കിനാവുകള്‍ ....
നീ കൊക്കയിന്‍ കിനാവുകള്‍ കാണാന്‍കൊതിച്ചതും
മരിജൂവാനിന്‍ മധുരസ്മൃതിതേടിയലഞ്ഞതും
കാല്‍പ്പന്തിന്‍ കിനാവുകള്‍ നിനക്കുകാണാനായി
നീ കലമ്പുന്നുണ്ടെന്നുള്ളില്‍ ചിലപ്പോഴോ
ഒരു കുസൃതിയായ്,കൈപ്പിഴയായ്,
ദൈവത്തിന്‍ വികൃതിയായ്..
എങ്കിലുമൊരുനാളാ കഴുകനേറെ താണു പറന്നെന്നാലും
ഈയല്‍പറവകളതിന്മേലും പറക്കുമെന്നാവുമോ?
നീയൊരുജിപ്സി,-അല്ല,-നീയൊരു റെഡിന്ത്യന്‍
നീല,സ്വര്‍ണ്ണം,വെളുപ്പ്,കറുപ്പിങ്ങനെ
ആയിരം വര്‍ണ്ണത്തൂവല്‍ തൊപ്പിയായണിഞ്ഞവന്‍ ,
നീയൊരുകിളിക്കൂവല്‍ ഇപ്പൊളോ?- 
നിന്നെ കാണാ,-നൊത്തൊരു മലയാളി.
നീ തട്ടിത്തെറിപ്പിച്ച പന്തൊന്നുണ്ടെന്‍റെ കൈയ്യില്‍
മുത്തമിട്ടുനീപറത്തിയ മുദ്രയുംപേറിക്കൊണ്ട്.
വിവ....പ്രിയസഖാവേ...വിവ
വിവ...മറഡോണാ...വിവ....