Monday, June 11, 2012

kavitha

തിരികെ  വരിക സഖാവെ 

പൊയ്പ്പോയ സഖാവെ 
തിരിച്ചെത്തുക ,ഓര്‍മ്മകളിലേക്ക്‌  നീ വീണ്ടും .
തുരുത്തിന്റെ പച്ച കെട്ടു 
ജലരാശികള്‍  ശവമലിനമായി 
നാം തീര്‍ത്ത സേതുബന്ധങ്ങള്‍ 
കടലാഴത്തിലെങ്ങോ  ഒലിച്ചുപോയി .
                            തടംതല്ലി നിന്ന ചെറു വഞ്ചിയില്‍ 
                            മുക്കുവനെ ഭൂതം വിഴുങ്ങി .
                            തെളി നിന്ന നീല വാനിലെ വെന്‍ മേഘം 
                           ഏതോ കരിമ്പുകയേറ്റ് കറുത്തു .
നാട്ടുവെളിച്ചത്തിന്‍  നനവുമായ് 
ഒരു കറ്റചൂട്ടു തെളിച്ചു നീ വന്ന രാത്രി 
ഏതോ പുരാണ കഥയായി .
വ്യഥ തിന്ന പുരുഷന്റെ നെഞ്ചിടിപ്പും 
പുഴു തിന്ന ചാരിത്ര്യ കഥയുമായി 
ഇവിടെ ഞാന്‍ കാത്തിരിക്കുന്നു .
                         വയലിറമ്പിലെ  കരി മണ്ണില്‍ 
                        ചുടു കട്ടയുടയുന്ന പൊരിവെയിലില്‍ 
                        ദാഹജലം വീണു വിണ്ട മാറില്‍ 
                       ഒരു തേന്‍ അരുവിയായ്  നീ ഒഴുകൂ 
                       കുളിര്‍ ജലധാരയായ്  നീ പടരു .
മതിലുകള്‍ ശൂന്യമാം മുറിവുകള്‍ പോല്‍ ,
കണ്‍ മിഴിയുന്ന വേനല്‍ പറമ്പില്‍ 
ഓടി ഓടിത്തളര്‍ന്നിത്തിരി ഒളിക്കാന്‍ 
കാട്ടു പൊന്തയില്‍  നീര്‍ കാക്ക പോല്‍ പതുങ്ങാന്‍ ,
കുളക്കോഴിമുട്ടകള്‍  തേടി തിരിയാന്‍ ,
പായല്‍ ചുരുളില്‍ ചെറു വട്ടമുണ്ടാക്കാന്‍ ,
വരിക സഖാവെ നീ വീണ്ടും .
കക്കയും ഞണ്ടും പെറുക്കാന്‍ ,
പിന്നെ കള്ളനും പോലീസും ആകാന്‍ 
വരികെന്‍ പ്രിയ സഖാവെ 
വീണ്ടും വീണ്ടും നീ വരിക     

2 comments:

  1. കൊള്ളാം
    വരിക സഖാവെ നീ വീണ്ടും .
    കക്കയും ഞണ്ടും പെറുക്കാന്‍ ,
    പിന്നെ കള്ളനും പോലീസും ആകാന്‍
    വരികെന്‍ പ്രിയ സഖാവെ
    വീണ്ടും വീണ്ടും നീ വരിക

    ആശംസകള്‍

    ReplyDelete
  2. കല്ലേന്‍ പൊക്കുടന്‍ വായിച്ചശേഷം അഭിപ്രായം പറയാമൊ? ആകെ നിങ്ങള്‍മാത്രമാണെന്‍റെ കവിത വായിച്ചിട്ടുള്ളത്.

    ReplyDelete