Monday, May 27, 2019

ഒരു തിത്തിക്കിളി.

ഒരു തിത്തിരിക്കിളി
==================
മഴ നനഞ്ഞ്, നനഞ്ഞ്,തണുത്തൊരു പ്രഭാതത്തില്‍,
ചിറകിലെ ഇളം ചൂടുമായ്
പറന്നെത്തി എന്നരികത്തൊരു തിത്തിരിക്കിളി.
ഒരു തിത്തിരിക്കിളി,ഒരു തിത്തിരിക്കിളി
പറന്നെത്തിയൊരു തിത്തിരിക്കിളി.
ഓലഞാലിന്‍റെ തുഞ്ചില്‍ നിന്നും,
ഇറവെള്ളത്തിന്‍റെ കുളിരില്‍ നിന്നും
അകലത്തെ മാവിന്‍റെ കൊന്പില്‍ നിന്നും
തൊടിയിലെ പൂവിന്‍റെ ഇതളില്‍ നിന്നും
പറന്നുപോന്നൊരു തിത്തിരിക്കളി
ചിറകിന്‍റെ ചൂടുമായെന്നരികത്ത്
ഒരു തിത്തിരിക്കിളി,ഒരു തിത്തിരിക്കിളി
പറന്നെത്തിയൊരു തിത്തിരിക്കിളി.
ചിലയ്ക്കുന്നുണ്ടവളിന്നും മനക്കൊന്പിലിരുന്നു,
പൂക്കാമരത്തെ പൂവിട്ട് പൂജിച്ച
പൂജാരി നീയെന്നു കളിപറഞ്ഞ്.

12 ന്റെ മണി മുഴങ്ങുമ്പോൾ

പന്ത്രണ്ടിൻറ്റെ മണിമുഴങ്ങുഉമ്പോൾ
===%%%%=============%%=%%%%%%
പന്ത്രണ്ടിൻറ്റെ മണിമുഴങ്ങുമ്പോൾ
എല്ലാംനിശ്ശബ്ദമാകുന്നു.
അതെ
പന്ത്രണ്ടിൻറ്റെ മണി മുഴങ്ങുമ്പോൾ
ഞാനെൻറ്റെ ഭാരത്തിൽ നിന്നും
പുറത്തേക്കിറങ്ങുന്നു.
ഭീഷണമായ ഘടികാരം
തെരുവിലൂടൊലിച്ചിറങ്ങി വരുമ്പോൾ
ഞാനെൻറ്റെ പരിണാമ ചക്രം പൂർത്തിയാക്കുന്നു.
ഞാനെൻറ്റെ രൂപത്തിൻറ്റെ ഭാരം ചുമന്ന്
നാല്ക്കവലയിൽ ഏകനാകുന്നു.
തെരുവോരങ്ങൾ തെരക്ക്കൂട്ടന്നൂ
എപ്പോഴായിരുന്നൂ സർവ്വത്തിൻറ്റെയും ആരംഭം.
എന്നാൽ ഞാൻ പറയുന്നു
സർവ്വവും ആരംഭിച്ചതും അപ്പോൾ തന്നെയാകുന്നു.
ഞാനെന്‍റെ മൂശയില്‍നിന്നും ഇറങ്ങി നടക്കുന്നു.
ചെറുകാറ്റ് കൊണ്ടെന്‍റ്റെ ദ്രവരൂപമുറച്ച് തുടങ്ങുന്നു.
കാറ്റ്േറ്റ് തണുത്തകാറ്റേറ്റ് ഞാന്‍ തെരുവില്‍തന്നെ
തറഞ്ഞുപോകുന്നു.
12ന്‍റ്റെ മണിമുഴങ്ങുന്പോള്‍ ഞാന്‍ തെരുവിലുണ്ട്.
കയറുപൊട്ടിച്ചോടിവന്നൊരു കാളക്കൂറ്റന്‍
സമയത്തെ മെതിയിടുന്പോള്‍ ഞാനവിടെയുണ്ട്്.
മണിമുഴക്കം....
വിറളിപൂണ്ടോടുന്ന പുരിയുടെ വികൃതസ്വരം
പൊട്ടിപ്പിളരുന്ന തെരുവ് വീഥികള്‍ ........
വായ്പിളര്‍ന്നലറുന്നു സ്വപ്നങ്ങള്‍ ........
ഞാനെന്‍റെ ഉടലിലേക്ക് നോക്കുന്നു....
മീന്‍ചെതുന്പലുകളതിനെ മൂടുന്നു.
12ന്‍റെ മണിമുഴങ്ങുന്നു.
കവാത്തുകാര്‍ തെരുവിലൂടെ.....
എന്‍റെ നെറുകയിലൂടെ പിളര്‍ന്നുപോയ
ഒരു സുഷിരം കൊണ്ട് ഞാന്‍ സംസാരിക്കുന്നു.
വഴികളാകെയും വിജനമാണ്.......
എന്‍റെ വായ കണ്‍പൊത്തുന്നു.....
സുഷിരമപ്പോഴും വിലാപസ്വരത്തില്‍ സംസാരിക്കുന്നു.
ഒരു കാറ്റടിച്ചിലകള്‍ ചിതറുന്നു.
മലമടക്കുകളിലൂടെ കടന്നുപോകുന്ന പഥികരെ
ഒരു നീണ്ട രോദനം കവര്‍ന്നെടുക്കുന്നു.
12ന്‍റെ മണിമുഴങ്ങുന്പോള്‍
തെരുവപ്പോഴും വിജനമാണ്.
കവാത്തുകാര്‍ നിലംതുടക്കുന്നു.
മസൃണമായ് അവര്‍ ചിരിക്കുന്നു.
അഴുക്കുചാലുകള്‍ കഴുകി
ചരിത്രത്തിന് വെടിപ്പുണ്ടാക്കുന്നു.
12ന്‍റ്റ്െ മണിമുഴങ്ങുന്നു.
ഭീരുവേപോലെ നീട്ടി നിലവിളിച്ചുകൊണ്ട്
എന്‍റെ മുറിവും കണ്ണടക്കുന്നു.
12ന്‍റെ മണിമുഴങ്ങുന്നു......
യവനിക.......
കലവറകാവല്‍ക്കാരന്‍റെ രക്തം
തണുത്ത വീഞ്ഞായി മാറുന്നു......
പ്രകാശത്തിന്‍റെ ആയിരം കുമിളുകള്‍
ഞാന്‍കുടിച്ച ദ്രവം
സ്വര്‍ണ്ണമുകുളങ്ങളായ്
ആകാശത്ത് പെയ്തു നിറയുന്നു.
ചിതറിയ നക്ഷത്രങ്ങലായ് പുനര്‍ജ്ജനിക്കുന്നു.

മണൽ പാമ്പുകൾ

മണൽ പാമ്പുകൾ
ഽഽഽഽഽഽഽഽഽഽഽഽഽഽഽഽഽഽ
ആ ഗ്രാമത്തിൻറ്റെ
ഒരു മണൽത്തരി
ഞാൻ വിഴുങ്ങിയിട്ടുണ്ട്.
ആ മണൽത്തരി
ഉള്ളിൽ കിളുത്ത് കിളുത്ത്
കിളികളുടെ
കൂടായി മാറുന്നു.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
ആ മണൽത്തരി
ഉള്ളിലിരുന്ന് പൊരിഞ്ഞുപൊരിഞ്ഞ്
മണൽക്കാറ്റായൂതുന്നു.
എന്നെ ഉറങ്ങാനും ഉണ്ണാനുമനുവദിക്കാതെ
ഉള്ളിലിരുന്നു
ഞെരിപിരികൊള്ളുന്നു.
×××÷÷÷÷××××÷××÷÷÷÷÷÷÷÷÷÷××××
ഒരു മണൽത്തരിയാണ്
പണ്ടു നമ്മൾ തുഴഞ്ഞ ഓടങ്ങൾ.
ഒഴുകിയൊഴുകി
നമ്മൾ പോയ കായൽത്തുരുത്തുകൾ.
അക്കരെകൾ;മണൽപ്പറ്റങ്ങൾ;
പുലരുവോളം നമ്മെ കാതാട്ടിവിളിച്ചിരുന്ന
കൈതോലക്കാവുകൾ
കൈതപ്പൂമണം
എള്ളെണ്ണപോലെ പരന്നൊഴുകിയ
നിൻറ്റെ ശുദ്ധിയുള്ള നോട്ടം.
%%%%%%%%%%%%%%%%%%%%%%%%%%
ഒരു മണൽത്തരിയാണ്
ഇന്നെന്നെയുറങ്ങാൻ വിടാതെ
ചിന്തയുടെ കാറ്റൂതി വിടുന്ന
മണൽപ്പാമ്പുകൾ.
$$$$$$$$$$$$$$$
യാത്രകൾ
മണലിറമ്പുകളിലൂടെ
നാടുവിട്ടുപോയ
മറ്റൊരു മണൽത്തരി..
നിന്നോടുതന്നെ കലഹിച്ച്
വീടിറങ്ങിപോയ പെൺകുട്ടി.
&&&&&&&&&&&&&&&&&&&&&&&&&
കാത്തിരിപ്പിൻറ്റെ നീണ്ട നാല്പത് വർഷം
വ്യഥകളാലാകുലമാകുന്നൂ മാനസം.
ഒരു മണൽത്തരിയാണ്;
ഗ്രാമത്തെ പൊടിക്കാറ്റിൽ മുക്കി
കടന്നുപോകുന്ന ഈ വേനൽ.
ഉള്ളിലിരുന്ന്
ഞെരിയുന്ന പ്രണയം.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആരു വിതച്ച വിത്താണിത്.
ഉള്ളിലാകെ അലിവിൻറ്റെ തരികൾ.
ഉടലാകെ ജലദമാം പോളകൾ.
ഒരു പെരുങ്കാലൻ കോഴിയെൻറ്റെ
മണൽ മരത്തിൻ കൊമ്പിലിരുന്ന് കൂവുന്നു.
==%====================÷÷÷÷÷÷÷÷÷÷÷÷÷
ആരുടെയോർമ്മയാണ്
നഷ്ടപ്പെട്ടെന്ന് നാം കരുതുന്ന
ഏതോ ഒന്നിൻറ്റെ ശവവും പേറി
എന്നും തൊടിയിൽ കാത്ത് നിൽക്കുന്നത്.
ഭൂത കാലത്തെയാരോ
മകുടിയൂതിയുണർത്തുന്നു.
ഉടലിൻറ്റെ വെക്കയിൽ മഴപ്പൊട്ടുകൾ
മണൽഗന്ധമായ് പരക്കുന്നു.
*******************************************
ഈ വേനൽ മഴ
ഒരു കിനാവ് മാത്രം.
കിനാവിലൂടെ
മഴയിലേക്കിറങ്ങിപോകുന്നു
ഭൂതകാലം
ബാധപോലെന്നും കൂടെവന്ന
ബാല്യം കൗമാരം യൗവ്വനം.
ഉടലിൽ തളിർക്കുന്നൂ
വസന്തംപോലെ ജരാനര.
ഒരു മണൽക്കട്ട
ഉടയന്നൂ തിരുനെറ്റിയിൽ.
))))))))))))))))))))((((((((((((((((((((

തിരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്
????????????
[നമ്മള്‍ അവരെയല്ല
അവര്‍ നമ്മളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒറ്റകളായ്.......]

ഗ്രാമത്തിന്‍റെ ഇമയനക്കങ്ങളില്‍
കാറ്റ് വിറങ്ങലിച്ച് നില്‍ക്കുന്നു.
ഇലയനങ്ങുന്പോള്‍
ചോരമണം പരക്കുന്നു.
തെരുവിന്‍റെ വിജനതയില്‍ ഇപ്പോള്‍
ഒരുവന്‍ മരണത്തിന്‍റെ ചാപ്പകുത്തി
പുറത്തേക്ക് വലിച്ചെറിയപ്പെട്ടിരിക്കും.
വൃണംകടിച്ചൊടിഞ്ഞ് തൂങ്ങിയ കാലുമായ്,
ഞൊണ്ടിത്തൊങ്ങിയിഴയുവാന്‍ .......
ഇനിയയാള്‍ വിജനവും നിശ്ശബ്ദമാക്കപ്പെട്ടതുമായ
തെരുവിലൂടെ ഇഴയണം.
മുതുകത്തെ ചുവന്ന വട്ടത്തില്‍
ഒരു കത്തി പാളിയിറങ്ങുന്നതുവരെ......
അടയാളപ്പെടുത്തപ്പെട്ട മനുഷ്യന്‍ ,
തെരുവിലൂടെ വലിഞ്ഞിഴയണം.
[മുദ്രയുടെ ഭയം മുഖത്തൊന്നാവഹിക്കുവാനും ആവാതെ...].
വിജനമാക്കപ്പെട്ടതും,നിശ്ശബ്ദവും.
നിശ്ശബ്ദമാക്കപ്പെടലിന്‍റെ ഭാഷാചിഹ്നങ്ങള്‍
തെരുവ് പേറിനില്‍ക്കുന്നു.
പൊടിയും ചൂടും തെരുവിലൂടെ
അയാളെ നഗ്നനാക്കുന്നു.
വാതിലുകളുടെ ഒരുനോട്ടം
ചോരച്ചാല് കണക്കേ
കഴലുകളെ നനച്ച് പടരുന്നു.
അമ്മേയെന്നു വിളിക്കുവാന്‍
അയാള്‍ കൊതിക്കുന്നു.
തണുത്ത ഒരന്ധതയുടെ സ്പര്‍ശം
ഇരുന്പ്തുണ്ട് കണക്കേ തുളയുന്നു.
തെരുവിന്‍റെ ചതുരത്തിലേക്ക്
താനെ നയിക്കപ്പെടുന്നു.
വിജനതയിലെ ജന്തുവിന്‍റെ ദംഷ്ട്രയിലേക്ക്
കയറിച്ചെല്ലുന്നു.
വേദന
ഒരു ചുവന്ന വട്ടമായ്
ഉടലാകെ വിഴുങ്ങുന്നു.
മൃഗം ശാന്തനാവുന്നു.
ഇനി അഞ്ച് വര്‍ഷം
മൃഗത്തിന്‍റെ ഭരണമാണ്.
അയാള്‍ ചണ്ടിയായ്
ഗണിക്കപ്പെടുന്നു..
ചരിത്രത്തിന്‍റെ ചണ്ടി....

മേടം

മേടം
*******
[ഇടിമുഴക്കം പോലെ ഞാനുറങ്ങി.
നീണ്ട മേടരാത്രികള്‍ തോറും.]

മേടം കൊന്പിനാനന്ദവുമായെത്തുന്നു
ആകാശസുമങ്ങളെ തഴുകിതലോടുന്നു.

മേടമാണേറ്റവും ക്രുദ്ധരാ-വിരുട്ടിലെന്‍
സ്വപ്നങ്ങളെ കറുത്തചെടികള്‍ വിഴുങ്ങുന്നു.

ഉഷ്ണരാവുകളെന്‍റെ ഉടലിനെ പുണരുന്നു

അകലെ പുഴയുടെ ആരവം കേട്ടെത്തിയ
ഗഗനചാരികളല്ലോ,ഞാനുമെന്‍ ജനങ്ങളും.

ഉടലിനെ തണുപ്പിക്കാനെത്തിയതീ രാത്രിയില്‍ .

അകലെ പുഴയുടെ ആരവം കേട്ടെത്തിയ
ഗഗനചാരികള്‍ പഥികരെന്‍ പിതാക്കന്മാര്‍ .

ദാഹനീരിനാല്‍ ശമിക്കാത്ത ദാഹവുംപേറിപ്പേറി
പോവുക യുഗാന്തങ്ങള്‍ ; ഞങ്ങടെ വിധികല്പം.

ഉടലില്‍ കത്തിക്കേറും ശമിക്കാ ദാഹത്തിനാല്‍
എരിഞ്ഞുശമിക്കുക; ഞങ്ങടെ ഉടലുകള്‍ .

തങ്ങളില്‍ പുണരുന്പോള്‍ ഉമ്മവെക്കുന്പോള്‍
ഉള്ളിലെ ദാഹത്തിനെ കെടുത്താന്‍ കൊതിക്കുന്പോള്‍

ചുട്ടെരിക്കുകയെത്രേ,ഞങ്ങടെ ഉടലുകള്‍

നിന്നുകത്തുക,ചുട്ടെരിക്കുക തമ്മില്‍ത്തമ്മില്‍
എന്നുമീയൊരേ ബിന്ദുവില്‍ തന്നെ നമ്മള്‍ .

ജനന മരണത്തിന്‍റെ ചക്രത്തിലേറുന്നോര്‍ക്ക്
കത്തുന്ന ചക്രത്തിന്‍റെയീ വിധിതന്നെ.

മേടം ഉഷ്ണമേലാപ്പില്‍ നിന്നും മാന്ത്രികത്താലെന്നപോല്‍
പൂക്കളെവിരിക്കുന്നു,പാതയോരങ്ങള്‍ തോറും.

പുഷ്പചക്രങ്ങള്‍ തലയില്‍ ചൂടിയ വെളുത്ത ഉടലുകള്‍
രാവില്‍നിന്നുറയൂരി പുറത്തേക്കിറങ്ങുന്നു.

പാതയിലവരുടെ കുനിഞ്ഞശിരസ്സുകള്‍
കുറ്റവാളികളെപോല്‍ മൂകരായ് നിറയുന്നു.

നീണ്ടരാത്രിയുടെ ഒരു നീണ്ടരാത്രിയുടെ
ഓര്‍മ്മയില്‍ മുഴുകി കടന്നുപോകുന്നവര്‍ .

മേടുകള്‍ നഗരങ്ങള്‍ കാനനഛാ.കള്‍
താഴ്വരകള്‍ മലയിടുക്കുകള്‍ ഗഹ്വരഗുഹരങ്ങള്‍
താണ്ടുന്നൂ ഒന്നുമൊന്നും മിണ്ടാനുരിയാടാന്‍
ഒന്നുമേ ഇല്ലാത്തവര്‍ .

നഗ്നപാദരായ്,മുറിവുംപേറിപ്പേറി
യാതനയുടെ ഈ നീണ്ടയാത്രയിതെങ്ങോ-
ട്ടെന്നാരുമേ ചോദിക്കില്ല,അത്രയ്ക്ക് നിശ്ശബ്ദരാം.

പോകുന്നപോക്കില്‍ കൈയ്യില്‍നിന്നൊലിച്ചിറങ്ങുന്നൂ
വഴിയുടെ വരള്‍ച്ചയില്‍ ഒരു പുഴയുടെ തണുപ്പപ്പോള്‍

ആ തണുരേണുക്കള്‍ തങ്ങളില്‍ തങ്ങളില്‍
ചേര്‍ന്നലിഞ്ഞൊരു ജലകണമായ് പിറക്കുന്നു.

ആ ജലകണമൊരു കുന്പിളായ് കുടന്നയായ്
ഒരുകുടം ജലമായി,പിന്നെയാ ജലം
കുടംവിട്ടൊഴുകുന്നു ചെറു ചാലുകളായി.

പിന്നെയും പെരുകുന്നു
പെരുകുന്നൊരു കൊച്ചരുവി കണക്കിനെ
പെരുകുന്നൊരു നദീ പ്രവാഹം കണക്കിനെ

പെരുകിയൊഴുകി താഴോട്ടൊഴുകി പോരുന്ന;-
തവര്‍ വിട്ടു പോന്നോരാ പുരികള്‍തന്‍
ദാഹത്തെ ശമിപ്പിക്കാന്‍ ............

പൊള്ളയായ മനുഷ്യരുടെ പൊള്ളവാക്കുകള്‍
അതിലേറെ ഭള്ള് വേറെന്തുലകില്‍
******************************************************
സ്വന്തം വേഷങ്ങള്‍
ആര്‍ക്കും പകര്‍ന്നാടാവുന്ന ജീവിതം.
പക്ഷേ,
വേഷമഴിച്ച് പുറത്തുകടന്നാല്‍
ഏകാന്തവും ശൂന്യവുമായ്
വെറും തറയില്‍ വെക്കയില്ലാതെ
നീണ്ടുനിവര്‍ന്നൊരു കിടപ്പുമാത്രം.
ആ നഗ്നത കണ്ടവരാരുണ്ടുലകില്‍
****************************************************
എനിക്കൊന്നു ശാന്തനാവണം.
മറവിയുടെ കവാടങ്ങളിലൂടെ
ഞാനാകാശത്തു പറന്നു നടന്നു.
തിരികെ ഭൂമിയിലെത്തിയപ്പോഴാവണം.....
ഉടലിലൂടെ ഒരു മരവിപ്പ് ഉള്ളാകെ പടരുന്നു.
******************************************************
രതി മരണവും മറവിയുമായിരുന്നു.
ഓരോ വട്ടം രമിക്കുന്പോഴും
മരിക്കുന്നവനുമാണ് ഞാന്‍
ഏറെ ജന്മങ്ങള്‍ കൊണ്ട് ഏറെ മരിച്ചവന്‍
അതോ രമിച്ചവനോ..???????
********************************************************
മരണത്തിന്‍ മുഴുകലാണ് ജീവിതം
*******************************************************
തിരയില്ലാത്ത കടലുതേടി ഞാന്‍
ഉള്ളിലൊതുങ്ങാത്ത തിരയുമായ് നടന്നു.
ഒരു കടലുണ്ടുള്ളിലെന്നു നടിച്ചു
ഒരു കടല്‍ ,ഒരേഒരു കടല്‍
വര്‍ണ്ണത്തിരകളൊഴുകി നടക്കുന്ന
സൈക്കഡലിക് കടല്‍ ..........
*********************************************************
കുയിലിന്‍റെ പഞ്ചമം പാടുന്നതെന്ത്.????
വിഷാദാദ്രമായെപ്പോഴും.
പൂങ്കാവനങ്ങളെ നിറക്കുന്നത്
പൂക്കളാലും സൌരഭത്താലും....
പാടുന്പോള്‍ പൂവിരിയുന്ന സുഖം
നിനക്ക് മാത്രം എന്നവളോട് ഞാന്‍
****************************************************
പാതി വിടര്‍ന്ന പാതിരാപ്പൂവ്
കൊഴിഞ്ഞു വീഴുമായിരുന്നപ്പോള്‍
ഇതളുകളിലൂടെ ഒരു കാറ്റുവന്നെങ്കില്‍
പൂവിനു പിന്നില്‍ മറഞ്ഞിരുന്ന
കരിനാഗമെപ്പോഴും ചിന്തിച്ചിരുന്നു.
*************************************************
ഇലകളിലൂടെ നമ്മുക്ക് പൂര്‍വ്വികരിലെത്താം..
ഇലച്ചാറുകുടിച്ച് മങ്കണകനെ പോലെ
എനിക്ക് ഇലകളുടെ ചോരയാല്‍ നിറഞ്ഞുനിന്ന്
ഒരു നൃത്തമാടണം.................................
*********************************************************
അപ്പോള്‍ ഒരുവാക്കാണ് വേണ്ടിയിരുന്നത്.
ഓര്‍ത്തെടുക്കുവാന്‍ പിടയുന്നു
വീണ്ടും വീണ്ടും
ഒരിക്കല്‍ കൂടി ശ്രമിച്ച് നോക്കുന്നു.
ഏതുവാക്കാണ് എനിക്ക് ജന്മദേശം വിട്ടുപോന്നപ്പോള്‍
എന്നേക്കുമായ് നഷ്ടമായ് തീര്‍ന്നത്
---------------------------------------------------------------
****************************************************************

മറന്നുപോയ്
ഓര്‍ത്തെടുക്കുവാന്‍
നിന്‍റെ നാമം.
നക്ഷത്രങ്ങളില്‍ പതിഞ്ഞ
തിളക്കത്തില്‍
കൈവെള്ളയിലൊരു പൊന്‍നാണയം.
പിന്നെ ആകാശത്തിന്‍റെ കിഴക്കന്‍ ചെരുവില്‍
വീണ്ടുമതുയര്‍ന്നു വരുന്നു.
നിന്നോടെന്നെ
കെട്ടിയിടുന്നതെന്ത്?
മാമ്രേയുടെ തോപ്പിലെ
പൂര്‍വ്വയുദ്ധം.
നീ ആരാവണമെന്നു ഞാന്‍
ഞാനാരാവണമെന്നു നീയും.
അനിശ്ചിതമായ് തുടരുന്നയുദ്ധം
എന്നും ജയിക്കുന്നത് നീ തന്നെ...
ഇതെന്‍റെ വാഴ്വെന്നും നീയറിയുന്നുവല്ലോ.
നിന്‍റെ കരവേല ഞാനെന്നു നീ
എന്‍റെ കരവേല നീയെന്നു ഞാന്‍
പരസ്പരം മാറിപ്പോവുന്ന രണ്ടു സ്ഥാനങ്ങള്‍ ..
നീ ആഞ്ഞടിക്കാനൊരുങ്ങുകയാണ്.
ഇത്ര നാള്‍ യുദ്ധം നീണ്ടതിന്‍റെ അതിശയം എനിക്ക്.
നീ ആഞ്ഞടിക്കാനൊരുങ്ങുകയാണ്
യുദ്ധമുറയിലെ പ്രാചീനതന്ത്രങ്ങള്‍
വന്യമായ് എന്‍റെ മൂര്‍ദ്ധാവില്‍ തന്നെ
അതില്‍ നിന്നും നിനക്ക് പുറത്തുവരാന്‍
നീയെന്‍റെ ചിന്തയല്ല.
എന്നിട്ടും നീയതില്‍ കുടുങ്ങുന്നു.
ഒരു വാല്‍നക്ഷത്രം വെള്ളക്കുള്ളനാവുന്ന പോലെ.
ഒരഗാത ഗര്‍ത്തം
ആകാശമാകുന്നപോലെ.
ഒരു ഗര്‍ഭപാത്രം
വെറും ഉദരമാകുന്നപോലെയും.
ഒരു മൊഴി
പറന്നു പറന്നൊരു ചെടിയും ശലഭവും ആകുന്നപോലെയും
നിന്‍റെ വാക്കില്‍ നിന്നും പിറന്ന ഞാന്‍
നിന്‍റെ തടവറയുമാകുന്നു.
മടങ്ങിവരാനാവാത്ത വിധം
നീ പോയ്പോയൊരു യാത്രയാകുന്നു.
ശരമാരികളില്‍ ജലകണങ്ങള്‍ മുറിഞ്ഞ്
ചോരയിറ്റുന്ന പകലിലൂടെ...
ഒടുങ്ങാത്ത പക്ഷികള്‍
തളര്‍ന്നു വീഴുന്നു.
പിറവിയുടെ ജലത്തിലേക്കെന്നെ
തിരികെയെടുക്കൂ....
ശല്‍ക്കം കൊണ്ടെന്നെ പൊതിയുക.
എന്‍റെ നെഞ്ചിലൂടെ ഒലിച്ചുപോയ വാക്കുകളുടെ
ശാപത്തില് നിന്നുമെന്നെ മോചിപ്പിക്കുക
അവസാനം...
അവസാനം മാത്രം
ഇപ്പോള്‍ നമ്മുക്കീ കളി തുടരാം....

കരിയിലപോലെ കാറ്റില്‍ പറന്നേ വീഴുന്നു,
ഒരുചെറുകിളിയെന്‍റ് കരിനിഴലിനു കീഴെ.
ഒരുപച്ചിലകൊത്തി പറന്നുപോകുന്നു,പിന്നെ
പറന്നുവീഴുന്നൂ,കൊത്തിപറന്നു പോകുന്നു വീണ്ടും
ഒരില ഒരു വീടു്
വീടിന്‍റെ തണലിലേക്കണയുന്നു കിളിയച്ഛന്‍
വീടിന്‍റെ തണലത്തു കരയുന്നു കിളിക്കുഞ്ഞ്
വീടിന്‍റെ തണലത്തമ്മ കൊറിക്കുന്നു,-ണ്ടരിമണി.
എന്നാല്‍ ഞാനോ-
വീടില്ലാത്തൊരു നിഴലുമായ്
ഈ പ്രേതഭൂമിയിലലഞ്ഞു തീരുന്നെന്നും.

ഒരു ഗസല്‍പാടലില്‍ അലിയുന്നുഞാനു,
-മീകടവുതോണിയും ഇക്കരയിലെ
മൂകരാം പച്ചമരങ്ങളും കായലോളങ്ങളും.
പറവകള്‍ തീര്‍ത്ത വ്യഥാകീര്‍ണ്ണമാം സ്വരം
കായല്‍പരപ്പിനെ ചുറ്റുന്നുവിപ്പൊഴും.
പകലറുതി,-ശരമേറ്റ പറവകണക്കിനെ-
പടിഞ്ഞാറ് ചോരപടര്‍ത്തുന്നു,മേഘങ്ങള്‍ .
ഒരു കിളിയൊച്ചയെങ്ങോ മുഴങ്ങുന്നു.
വിടുതിയണയാത്തോരിണയെ തേടുന്നു.
ഇലകളില്‍ വീണുതുടുക്കുന്ന സന്ധ്യതന്‍
രുദിരകണങ്ങളില്‍ വഴിതിരയുന്നവള്‍ .
ദുരിതപൂരിതം ഒരുപെണ്‍മയില്‍ജീവിതം,
ചുവട് വെയ്ക്കുന്നു പാതയോരത്തെ
തെരുവരങ്ങിന്‍റെ നാടകശാലയില്‍ .
വെറുതി,ജീവിതവ്യഥകളേറ്റുന്ന മുഷിവുകള്‍ ,
പകരമൊന്നുമേ മാറ്റത്തിനില്ലാതെ
മടങ്ങിടുന്നു നാം,വിടുതിതേടുന്നു.
പലവഴികള്‍തന്‍ വ്യര്‍ത്ഥഭാരത്തിനാല്‍
ചുമട്താങ്ങികള്‍ തേടാതെനമ്മളും,
പൊരുതിയൊത്തിരി,ഇന്നിനിയിത്തിരി,-
നടുനിവര്‍ത്തണം,മെല്ലേയോതുന്നു നാം.
പുകമണംവിങ്ങിനില്‍ക്കുന്ന കൂരയില്‍
പകുതിവേകാത്ത ജീവവ്യഥകളില്‍
ഇരുളിനേക്കാളിരുള്ളുള്ളില്‍ പരത്തുന്ന
മുറിയുടെയീയേകാന്ത നിദ്രയില്‍
പലതുമോര്‍മ്മിക്കുവാന്‍ നാം മറക്കുന്നു.
പകരമീ ചെറുവിശ്രാന്തി തേടുന്നു.
വയലുകള്‍ മണംവീശുന്ന കാറ്റിലൂ-
ടിളയനാന്പിന്‍റെ പച്ചമണത്തിനാല്‍
അന്തിവെട്ടത്തിലാദ്രമാകുന്നതാം
പച്ചനാമ്പിന്‍തുടുപ്പുകള്‍ പോലുള്ളൊരീ
പേലവസ്മൃതിയു,-ണ്ടുറങ്ങാതെ
ഉള്ളിലിപ്പൊഴും ചേതനചേര്‍ക്കുന്നു.
ഏകനാവുന്നു,പടിഞ്ഞാറ് സൂര്യനും
ഏകനാവുന്ന ദൈവത്തിനെപ്പോലെ.
അസ്തമനത്തിന്‍റെ പടവുകള്‍ താണ്ടിയെന്‍
ചേതനയെന്നും ആഴ്ന്നുപോകാറുണ്ട്
അറബിക്കഥയിലെ കൊട്ടാരമുറ്റത്ത്.
കാലമെന്തുതണുപ്പെന്നുള്ളിലെ തീകെടുന്നു,-
ചില്ലകള്‍കൂട്ടി നാം ഊതിവെച്ച കനലുമണഞ്ഞുപോയ്.
നിഴലുകള്‍ മൂടിനില്‍ക്കുന്ന രാത്രിയണഞ്ഞതും
മഞ്ഞുപെയ്യും തണുപ്പെന്നു ചൊല്ലി നാം
കമ്പളങ്ങളെടുത്തു പുതച്ചതും മാത്ര-
മിന്നിന്‍റെ ഓര്‍മ്മയില്‍ ബാക്കിയായ്.
രാത്രിയായി,ഇരുളിന്‍റെ കൂനയില്‍
ചോരചീറ്റുന്ന സ്മരണയുമായി ഞാന്‍
വേട്ടയാളന്‍റെ വേഷംപകരുന്നു.
കൂരിരുട്ടാണ് ചുറ്റിലും,നീയൊരു
വേട്ടമൃഗത്തിന്‍റെ വെമ്പലായ് മാറുന്നു.
നിന്‍റെ കണ്ണുകള്‍ കര്‍ക്കടരാശിപോ
ലെന്നെ ദംശിക്കാന്‍ ഇരുളില്‍ പുളയുന്നു.
നെരിയെല്ലിലൂടെ തിമര്‍ക്കുന്നൊരു വിറ
ആദ്യമാരെന്നചോദ്യം വിറയലായുള്ളിലൂടെന്‍
ഞരന്പില്‍ പരക്കുന്നു.
തോട്ടയിട്ടോരിരട്ടക്കുഴല്‍ തോക്കില്‍ കോര്‍ത്തകൈ
വേട്ടയാടലിന്‍ വെമ്പല്‍‍ ,ഹൃദയത്തുടിപ്പിന്‍റെ
ശമനമില്ലാത്ത താളം,ചുരകുത്തി നില്‍ക്കുന്ന ഭീതി
നിന്‍റെ ഗന്ധം ജീവകോശങ്ങളില്‍
ഗന്ധകാമ്ളം നിറക്കുന്നു.
ചുറ്റിടുന്നു നാം തങ്ങളില്‍ കാണാതെ
കൂരിരുണ്ടിന്‍റെ കോട്ടതീര്‍ത്തുള്ളിലായ്.
ഒന്നുപാളുന്നു,വിറ,-നെഞ്ചിലൂടെ
നിന്‍റെ കൊമ്പിന്‍റെ മൂര്‍ച്ചകടന്നുപോയ്.
തട്ടിദൂരെ തെറിച്ചുവീഴുമ്പോഴും
ദ്വന്ദമായ് തന്നെതുടരുകയാണു നാം.

യൂസേ കഥകൾ

യൂസേ വീണ്ടും വരുന്നു
--------------------------
മരുന്നു്
++++++
സര്‍ ,ദരിദ്രര്‍ , ഈ നാട്ടിലെ ദരിദ്രര്‍ എന്തെടുക്കുന്നു ,എന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ..? നിങ്ങളുടെ എല്ലാ ആവശ്യ.ങ്ങളും കഴിയുമ്പോഴെങ്കിലും.......
യൂസേക്ക് വിട്ടുമാറാത്ത ആസ്മ തുടങ്ങിയിട്ട് മാസം നാലാകുന്നു.സര്‍ക്കാര്‍ ബോര്‍ഡെഴുതിവെച്ചു......ആസ്മ തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണ്.യൂസേ അസുഖംവെച്ച് കുറച്ചുനാളുഴപ്പി...അവന് കള്ളുകുടിക്കാനാ കാശു....ഇവറ്റയൊക്കെ ഒത്തിരി സംമ്പാദിക്കുന്നുണ്ട്.....തെണ്ടി സ്ത്രീയുടെ ചാക്കിലെ പണം എണ്ണുന്ന കാഴ്ച നിങ്ങള്‍ കണ്ടതല്ലേ.......
സത്യം പറയട്ടെ യൂസേക്കത്രയന്നും കിട്ടാറില്ല.ഇനിയിതിപ്പോ നിങ്ങളെ ഞാനെങ്ങനെ പറഞ്ഞ് ബോധിപ്പിക്കും......
350 രുപ....അത്രയൊക്കെയേ കിട്ടൂ....കൊരട്ടിയിലെ കച്ചവടക്കാര്‍ക്ക് കൊല്ളയടിക്കാനത് തെകയില്ല.പിന്നെ മരുന്നെങ്ങനെ വാങ്ങും....പണിയില്ലാത്ത ദിവസങ്ങള്‍ പണിയെടുത്ത ദിവസങ്ങളുടെ കൂലി വിഴുങ്ങികൊണ്ടിരുന്നു....എങ്കിലും ഒരു ദിവസം വലിവ് സഹിക്കാനാവാതായപ്പോള്‍ ഉണ്ട്രുവിന്‍റെ മരുന്നുകടയിലൊന്ന് കേറി.....ഡോക്ടര്‍ നല്ല മനുഷ്യനാണ്.ഉണ്ട്രു തുരുമ്പന്‍ .....കാശും മരുന്നും തുരമ്പിതുരുമ്പി നോക്കുന്നവന്‍ ....
ഡോക്ടര്‍ ഒരാഴ്ചത്തേക്ക് മരുന്നുകൊടുത്തു....യൂസേ മരുന്നു വാങ്ങി മടങ്ങി.....
ഒരാഴ്ചമരുന്നു കഴിച്ചപ്പോള്‍ നല്ല ആശ്വാസമുണ്ട്...യൂസേ രണ്ടാമതും മരുന്നു വാങ്ങാന്‍ വന്നിരിക്കയാണ്.ഡോക്ടറെക്കണ്ട് മരുന്നുകുറിപ്പിച്ചു.പഴയമരുന്നു തന്നെ കഴിച്ചാല്‍ മതി..രണ്ടാഴ്ചകൂടി കഴിച്ചു നോക്കാം....
യൂസേ ചീട്ട് ഉണ്ട്രുവിന് കൊടുത്തു.ഉണ്ട്രൂ അകത്തേക്ക് പോയി മരുന്നുമെടുത്തുവന്നു....
മരുന്നു മാറിയിരിക്കുന്നു...എന്താകാര്യം.....
അതിപ്പോ ഇനി കഴിച്ചു നോക്ക്
ഇതുകഴിക്കാനല്ലല്ലോ ഡോക്ടര്‍ പറഞ്ഞത്....
മറ്റേ മരുന്നില്ല...
അപ്പോ ഇതുകഴിച്ചാല്‍ മതിയെന്നോ...
എന്നാലും മതി
രോഗം മാറുമോ
അതു പറയാനാവില്ല
ങേ ...അതപ്പോ എങ്ങിനെ ശരിയാകും ..മരുന്നു രോഗം മാറാനല്ലേ കഴിക്കുന്നത്.....
മരുന്ന് രോഗം മാറന്‍ തന്നെ കഴിക്കുന്നത്.പക്ഷേ ഞങ്ങളിവിടെ ഇരിക്കുന്നത് മരുന്ന് വിക്കാനും കൂടിയാണ്.....
മരുന്നു വിറ്റോ ....എനിക്ക് രോഗം മാറാനുള്ള മരുന്നു മതി
അതു പറ്റില്ല...രോഗം പതുക്കേ മാറിയാല്‍ മതി.....
ഡോക്ടറേ നിങ്ങളൊന്നിങ്ങു വന്നേ....യൂസേ ഡോക്ടറുടെ സഹായം തേടി....
ഡോക്ടറെറങ്ങി വന്നു....എന്തേ വിഷയം
ഡോക്ടറു കുറിച്ച മരുന്നില്ലെന്നാ ഇയാള്‍ പറയുന്നത്...ഞാനിത് കഴിച്ചാല്‍ മതിയോ....
ഡോക്ടര്‍ മരുന്ന് ഷല്‍ഫില്‍ നിന്നും മരുന്നെടുത്തു ...ഇയാള്‍ക്ക് ഈ മരുന്നു തന്നെ കൊടുക്ക്.....ഡോക്ടറകത്തേക്ക് പോയപ്പോള്‍ യൂസേ ഉണ്ട്രുവിനോട് ചോദിച്ചു.....ഞാന്‍ കാശുതന്നില്ലെങ്കില്‍ താനെനിക്ക് മരുന്നു തര്വോ.....
ഇല്ല
പിന്നെ തനിക്ക് തോന്നിയ മരുന്നെനിക്കെന്തിനാ തരുന്നത്....തന്‍റെ മരുന്നെനിക്കുവേണ്ട.....
യൂസേ കടയില്‍ നിന്നെറങ്ങി .കൈയ്യിലൊരു പൊതിയില്‍ ആറു ഗുളിക ബാക്കിയിരുപ്പുണ്ട്.....അതെടുത്തു ...കൈയ്യിലിട്ട് ഞെരടി .....
അതു കളയണ്ട.... ഇങ്ങു തന്നോ....
അതെന്തിനാ തനിക്ക്
അതിന് വിലയുണ്ട് ...ഒരെണ്ണത്തിന് അറുപത് പൈസ
താനത് എനിക്ക് തരുമോ
ഇല്ല
എന്നാലിത് തനിക്ക വേണ്ട.യൂസേ ഗുളികപൊടിച്ച് മുന്പിലെ റോഡിലെ വെള്ളക്കുഴിയിലേക്ക് ഇട്ടു.....
വെള്ളത്തിന്‍റെ പനി മാറട്ടെ

പ്രിയേ

പ്രിയേ....പ്രണയിനീ...
************************
അലിഞ്ഞുനില്‍ക്കുന്ന ഒരു നിമിഷത്തിന്‍റെ
ചതുരഖണ്ഡത്തിനുവേണ്ടി എന്‍റെ കൊതി പെരുത്തു.
വീണയുടെ ഓംങ്കാരത്തില്‍
മഴത്തുള്ളികളില്‍ പിറന്ന മധുമൊഴികളലിയുന്നപോല്‍ .
ജാനകീ നിന്‍റെ അലഞ്ഞപാദത്തില്‍
കാടുണര്‍ത്തിയ വനഗീതസ്മൃതികള്‍പോല്‍ .
ഒരുനാള്‍ പൊടുന്നനെ വനാന്തരഗര്‍ഭത്തിലെത്തവേ
നീലനിലാവിന്‍റെ തടാകമഞ്ഞുപോല്‍ .
ദൂരയാത്രാസ്മൃതികള്‍പേറിയ
കടല്‍ത്തിരയുടെ തുള്ളിച്ചപോല്‍ .
കരക്കടിഞ്ഞ വിസ്മൃതിയുടെ പായ്ക്കപ്പല്‍ .
ഖനനം ഖനനം ഖനനം
അനന്തമായ ഖനനത്തിലെ
മുത്തുകള്‍ പതിച്ചകൊട്ടാരത്തിന്‍റെ
കാവല്‍ക്കാരന്‍ .
നിഴലുകളെ പാടുകയിനിയീ
പൂനിലാവിനെ ഉണര്‍ത്തുവാന്‍ നിങ്ങളും.
തടാകത്തിലെ മഞ്ഞിനെപോറ്റുവാന്‍ ,
പുല്‍ത്തകിടിതന്‍ നീലസ്വപ്നങ്ങളെ
നക്ഷത്രങ്ങളാലലങ്കരിച്ചീടുവാന്‍ ..
മഞ്ഞുകാറ്റുമടങ്ങുന്ന സന്ധ്യയില്‍
യാത്രാമൊഴി,-യിതൊന്നടയാളപ്പെടുത്തുവിന്‍ .
നിന്‍റെ ഗദ്ഗദം കാറ്റിലൂടെന്‍റെമേല്‍
പെയ്തിടുന്നൊരീവനയാത്രയില്‍
നീ അലുക്കിട്ട നീലമേഘങ്ങളില്‍
സന്ധ്യയെത്തുന്നു,തീപിടിച്ചെന്നപോല്‍ ...
നിന്നെഞാന്‍ കാത്തിരിക്കും പടവിലായ്
ഇന്നലെയുടെ തോണി മറിഞ്ഞുപോയ്...
നീലയീ തടാകത്തിലെ പൂവുകള്‍
നിന്നെയോര്‍ത്തേ വിടരുന്നുവെന്നുഞാന്‍ .
ഇന്നളകങ്ങള്‍ മിനുക്കിയൊഴുകുമീ,
പുഴയുടെ നേര്‍ത്ത ശാഖയിലൂടെ ഞാന്‍ ..
നിന്നരികിലണഞ്ഞിടും ഓര്‍മ്മയാല്‍ ...
പിന്നെയുമ്മവെച്ചീടും തെരുതെരേ.....
പിന്നെ മഞ്ഞിന്‍കണങ്ങളാല്‍ കൈയ്യുകള്‍
ബന്ധനത്തിലെന്നാക്കി ഞാന്‍ നാട്യത്തില്‍
നിന്നരുകില്‍നിന്നോടി മറഞ്ഞിടും.....
നിന്‍റെയീ ചെറുപരിഭവം കൊണ്ടുഞാന്‍
ഉമ്മവെച്ചുറക്കീടുംമെന്‍ തപ്തസ്മൃതികളെ....
എന്‍റെ ഉണ്‍മയെ ചൂഴ്ന്നു വളരുന്ന
ദു:ഖതപ്തമാം ഓര്‍മ്മകളൊക്കെയും.
മഞ്ഞടര്‍ന്നു പതിക്കും നദിയുടെ
ദീര്‍ഘനിശ്വാസ ധാരയില്‍ ചേരണം.
വീണ്ടുമൊന്നു പിറക്കണം ഇന്നിന്‍റെ
വാദകോലാഹലങ്ങളില്‍ മുങ്ങണം.
തങ്ങളില്‍ നാം കാണുമ്പോഴൊക്കെയും
കണ്ടതില്ലെന്നു നടിച്ചകന്നീടണം.
പിന്നെയൊന്നു തിരിഞ്ഞു നിന്നീടണം
എന്നുമീ വേര്‍പാടു പരത്തുമീ
ജീവിത ദു:ഖമേകമെന്നോതണം..
രണ്ടുതുള്ളി ചവര്‍പ്പുകുടി-
ച്ചെന്തുകയ്പ്പെന്നു തരിച്ചിരുന്നീടണം.
യാത്രയായീ കരമിളക്കികാട്ടി
പിന്തിരിയാതകന്നുപോയീടണം.
തമ്മില്‍ ചേരുകയല്ല നമ്മുക്കിനി
വേര്‍പെടുകയേ ശരണമെന്നോതണം.
പിന്നെയാ നോവുപടര്‍ത്തും സ്മരണതന്‍
മുറിവിനാല്‍ തമ്മിലുമ്മവെച്ചീടണം.
ഓര്‍ക്കുകയെന്നതോര്‍മ്മയ,
-ല്ലോര്‍മ്മയാലിങ്ങനെ
വേദനിപ്പതേ സത്യമെന്നോതണം.
ഓര്‍മ്മയില്‍ തന്നെയുണ്ടായിരിക്കണം.
ഓര്‍മ്മയായ് തന്നെയുണ്ടായിരിക്കണം.......
Like
Like
Love
Haha
Wow
Sad
Angry
CommentShare